Saturday, December 21, 2013

പ്രകാശം നിറഞ്ഞ വാക്കുകൾ ..അതിന്റെ ഇഴകൾ പാകി മിനുക്കിയൊരു കഥ ....
ഒരു വീട്ടിൽ ഒറ്റയ്ക്കിരുന്നു അസാധ്യമായത് കൊണ്ട് റോഡിൽ ഇറങ്ങി .
കമ്പിളിയിൽ പുതഞ്ഞ മഞ്ഞു മനുഷ്യർ ..
ഹോണടിക്കാതെ ഊഴം കാത്തു ട്രാഫിക്കിൽ പെട്ട കാറുകൾ ..
കുറേ നേരം സൂപ്പർ മാർക്കറ്റിനുള്ളിൽ ...
മറന്നു പോയ പകലിനെ അവർ മഞ്ഞയിലും പച്ചയിലും പുനസൃഷ്ടിച്ചിരിക്കുന്നു .വിലകുറഞ്ഞ ജാക്കറ്റുകൽക്കു ചുറ്റും ആളുകൾ വിലപേശുന്നു ...
ഈജിപ്ഷിയൻ കുട്ടികൾ വില കൂടിയ കമ്പിളിയുടുപ്പുകൾ തൊട്ട് നോക്കുന്നു . അമ്മമാർ അവരെ പഴയ ഉടുപ്പുകളുടെ നന്മകൾ പറഞ്ഞു പറ്റിയ്ക്കുന്നു ...
ഒരു പാക്കറ്റ് സിഗരറ്റ് മാത്രം ..
ബില്ലടിക്കുന്ന പെണ്‍കുട്ടി ചിരിച്ചു .
തല മൂടിയ കട്ടിയുടുപ്പുമിട്ടു ഇസ്മായിൽ വരുന്നത് കണ്ടു .
രണ്ടു ചിരികൾ കൂട്ടിമുട്ടി .
''അവിടെ എല്ലാവരും 'വാട്സ് ആപ്പി'ലാണ് ..''
''ഞാനും കാഴ്ച്ച തേടി ഇറങ്ങി ..''

''നിങ്ങൾക്ക് എഴുത്തില്ലേ .?.നല്ല സമയമാണ് ''

''മൊത്തം തണുത്ത വാക്കുകളാടോ ..''
''ഹഹഹ ''

അധികം വാക്കു കളില്ലാതെ ലോകം ചുരുങ്ങി വരുന്നു .
മനസ്സിൽ ശൈത്യം ..

വാക്കുകളിൽ അപ്രത്യക്ഷമായ ഓജസ്സ് ..കണ്ണുകളിൽ കൂടുകൂട്ടിയ മരിച്ച പക്ഷികൾ ..
ഇസ്മായിൽ യാത്ര പറഞ്ഞു .
ഇനിയും നടക്കണം ...! പ്രകാശം നിറഞ്ഞ വാക്കുകൾ തെരുവിലെവിടെയോ കാത്തിരിക്കുന്നുണ്ട് ..
മലയാള ഭാഷാ സാഹിത്യത്തിൽ വിമർശകന്റെ സ്വരവും സ്ഥാനവും ഉയർത്തി കേൾപ്പിച്ച കെ .പി .അപ്പന്റെ ചരമ ദിനമായിരുന്നു ഡിസംബർ പതിനാലാം തിയ്യതി കടന്ന് പോയത് .
ഓരോ പുതിയ കാലത്തിനും പുതിയ പതാക വാഹകർ 
ഉണ്ടായിട്ടുണ്ടെങ്കിൽ ആധുനികതയുടെ മലയാളത്തിലെ അവകാശി കെ.പി അപ്പൻ ആയേക്കാം . 
കാക്കനാടൻ , എം.മുകുന്ദൻ ,ഒ .വി .വിജയൻ തുടങ്ങിയവരുടെ നവീന ഭാവുകത്വത്തെ ''ക്ഷോഭിക്കുന്നവരുടെ സുവിശേഷം '' എന്ന തന്റെ ആദ്യ വിമർശന കൃതിയിലൂടെ ആധികാരികമായി പരിചയപ്പെടുത്തിയ അദ്ദേഹം 'ലഹരിക്കാർ' എന്ന് പുച്ഛിച്ച് തളളിയ എഴുത്തുകാരുടെ ഒരു തലമുറയെ മലയാളത്തിൽ ഇന്നും ഏറ്റവും കൂടുതൽ വായിക്കപ്പെടുന്നവരാക്കി മാറ്റുന്നതിൽ വലിയ പങ്ക് വഹിച്ചു .
എഴുത്തുകാരന്റെയോ വായനക്കാരന്റെയോ കണ്ണ്‍ കൊണ്ടല്ലാതെ ചത്ത അക്കാദമിക് ഭാഷയിൽ വിമര്ശനം എഴുതുന്ന പലർക്കും അനുകരിക്കാനാവാത്ത മായാജാലം നിറഞ്ഞ വാക്കു കൾ കൊണ്ട്
അനുഗ്രഹീതനുമായിരുന്നു കെ.പി .അപ്പൻ .

''പേന എനിക്ക് പടവാൾ അല്ല . കാരണം എഴുത്തുകാരൻ കുതിരപ്പട്ടാളമല്ലെന്ന് എനിക്കറിയാം . പേന എനിക്ക് വസ്തുവല്ല . ബാഹ്യമായ ഒരു ഉപകരണമല്ല . പേന എനിക്ക് രചനാപരമായ ബോധമാണ് . അത് നിറയൊഴിക്കലിന്റെ കരുത്തിലേക്ക് എന്നെ സ്നേഹപൂർവ്വം നാടു കടത്തുന്നു . അത് എന്നെ വ്യഥിത സന്ദേഹിയാക്കുന്നു . വിരസമായ യാന്ത്രികരചനയിൽ നിന്ന് അത് എന്നെ മോചിപ്പിക്കുന്നു '' -കെ .പി .അപ്പൻ- 'ഫിക്ഷന്റെ അവതാരലീലകൾ '

Thursday, December 20, 2012

കൊളുത്ത്



നാല് പേരും കൂടിയിരിക്കുമ്പോള്‍ തികച്ചും സാധാരണമായി ആണ് അത് അവതരിപ്പിക്കപ്പെട്ടത് .
അളകാപുരിയിലെ മോത്തി പട്ടേലിന്റെ കമ്പനി മുറി തന്നെ തിരഞ്ഞെടുത്തത് മുകളില്‍ നിന്നുള്ള ആജ്ഞ പ്രകാരം തന്നെയായിരിക്കണം . ചിലപ്പോള്‍ അതൊരു സ്നേഹപൂര്‍വ്വം ഉള്ള ഉപദേശമോ കണി ജയ്സ്വാളിനെപ്പോലെ  ആരെങ്കിലും കൊടുത്തയച്ച ലിപ്സ്ടികും റൂഷും സുഖമില്ലാതെ കൂടിക്കുഴഞ്ഞ സ്വപ്നംകാണുന്ന കൈപ്പടയിലുള്ള  ഒരെഴുതായോ ആയിരിക്കാം നിര്‍ദ്ദേശം വന്നിട്ടുണ്ടാകുക എന്നും അയാള്‍ ഓര്‍ത്തു .
.
കമ്പനിയില്‍ നിന്നു പുറത്തിറങ്ങിയ തന്നെ, രാംദാസ് കദം ഒരു ചായ കുടിച്ചു വരാമെന്ന് പറഞ്ഞു കൂട്ടിക്കൊണ്ടു വരികയായിരുന്നു . തന്‍റെ ബൈക്കിനു നല്ലൊരു ലോക്ക് പോലും ഇല്ല ..തിരിച്ചു ചെല്ലുമ്പോള്‍ അതവിടെ കാണുമോ എന്തോ?

ശീതീകരിച്ച മുറിയില്‍ ഇരിക്കുമ്പോള്‍ റാണെ യ്ക്കു ഒരു മസാല ചായ കുടിക്കാന്‍ തോന്നുന്നുണ്ടായിരുന്നു വന്നെത്തിയത് മദ്യമാണ് . തന്‍റെ വീടിനേക്കാള്‍ വലിയ മുറിയിലാണ് ഇരിക്കുന്നത് . മുള്ളില്‍ നില്‍ക്കുന്ന പോലെ ഇരുത്തം ..നാക്ക് അണ്ണാക്കിലെ വിടെയോ പറ്റിപ്പിടിച്ചിരിക്കുന്നു . അവിടെ സംസാരിക്കാനുള്ള വാക്കുകള്‍ വാതിലില്‍ വച്ചേ സലാം പറഞ്ഞു. താന്‍ മാത്രം..വെറും രൂപമാണിവിടെ പട്ടേലിനു മുന്നില്‍ .. മോത്തി പട്ടേല്‍ തന്റെ പിന്നില്‍ സോഫയില്‍ കിടന്ന് ആരോടോ സംസാരിക്കുന്നു . പതിവുപോലെ പ്രാര്‍ത്ഥന നിറഞ്ഞ ആശംസയ്ക്കും കുശലാന്വേഷ ണങ്ങള്‍ ക്കും ശേഷം പതിവുള്ള ഭീഷണിയില്‍ എത്തിനില്‍ക്കുന്നു . സോപ്പ് കമ്പനിക്കാരന്‍ പാഴ്സിയെ പ്പോലെ ഏതെങ്കിലും മുതലാളിയാകും . ബോര്‍ഡിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നു . മോത്തിയും മത്സരിക്കുന്നു  . ഇത്തവണ വീണ്ടും ചെയര്‍മാനാകാന്‍ ആണ് മത്സരിക്കുന്നതെന്ന് ഇപ്പോഴാണ് അറിഞ്ഞത് .
''റാണെ  ഒന്നിങ്ങു വരൂ ..'' മോത്തി   തന്നെ ആണ്  ..

'' അന്ന ത്തെ  പ്രകടനം  പോലെ അല്ല . ഇത് ''
റാണെ ചിരിച്ചു . തംബാക്കിന്റെ പൊള്ളല്‍ കാര്ന്ന ചിരട്ട വക്കുപോലെയുള്ള മോണ ഒരു കുട്ടിയുടെ നിഷ്കളങ്കത പൂണ്ടു .
''ഇത് നിനക്കൊരു പരീക്ഷണം  ആണ് . രഹസ്യം സൂക്ഷിക്കാന്‍ നിനക്കറിയാമോ എന്ന് ഈ മോത്തി  ഒന്ന് നോക്കുകയാണ് ''
പിന്നെ  റാണെയുടെ മിടിപ്പ് നോക്കുന്നതു പോലെ കൈവണ്ണയില്‍ അമര്‍ത്തി പിടിച്ചു . ഒരാടിന്റെ കൈപോലെ മെലിഞ്ഞ മോത്തിയുടെ കയ്യില്‍ റാണെയും തൊട്ടു . അത്രയും പ്രായമുള്ള ഒരാളുടെ കയ്യില്‍ താന്‍ സ്നേഹത്തോടെ ഒരിക്കലും ...റാണെയുടെ കണ്ണുകളില്‍ അദ്രിശ്യമായൊരു മിന്നല്‍ മിന്നി പൊലിഞ്ഞത് മോത്തി കണ്ടു കാണും .
'' റാണെ അടുത്ത  വര്‍ഷം നീയാണ്‌ ഫോര്‍മാന്‍ ...''

''അതിനു  മോത്തി സാഹിബ്  റാണെ യെ  ജോലിക്കു  വിട്ടിട്ടു  വേണ്ടേ ..''  കദം തോള്‍ കുലുക്കി ചിരിച്ചു . രാംദാസ് കദമും  മോത്തി പട്ടേലും   ആജന്മ  ശത്രുക്കള്‍ ആണെന്നു താന്‍ എത്ര ശക്തമായാണ് വിശ്വസിച്ചിരുന്നത് എന്ന കാര്യം റാണ അപ്പോള്‍ ഓര്‍ത്തു . അതിനെ മുറിച്ചു കൊണ്ട് കദം കണ്ണുകള്‍ ചുരുക്കി  ഇങ്ങനെ പറഞ്ഞു .
'' പുതിയ വരണാധികാരി തുക്കിടി സായിപ്പാണ്‌ , ഗാന്ധി ബാപ്പുന്റെ കൊച്ചുമകനാകാന്‍ മോത്തികാക്കായെ അയാള്‍ അയോഗ്യനാക്കും എന്നാണു അറിഞ്ഞത്   ''
മോത്തി തിരക്കിട്ടു രണ്ടുഗ്ലാസ് മദ്യം കുടിച്ചു , അളവ് ഗ്ലാസ്സ് വക്കായിരുന്നു .
''പണ്ടിരുന്ന മംഗലാപുരം പുലി പോയി ..പുലിക്കു പകരം സിംഹം വന്നു  , ചാകാനാരിക്കും ''
കദം കള്ളെന്നു തെറ്റിദ്ധരിപ്പിക്കുന്ന മറ്റെന്തോ പാനീയം അലമാരയ്ക്ക് പിന്നില്‍ പോയി ഒഴിച്ച് കൊണ്ടുവന്നു .
'' സിംഹക്കുട്ടി  മോത്തി കാക്കയെ അയോഗ്യനാക്കും പോലും ...നമ്മള്‍ സമ്മതിക്കുമോ റാണ ?" കദം കടംകൊണ്ട ഭക്തിയില്‍ മുങ്ങി തുടിച്ചു
'' കദം ..റാണയെ കുറച്ചു കാണേണ്ട ..അവന്‍ നരസിംഹമാ..പ്രായം ലേശം കുറവ്..
അല്ലെ  കുട്ടീ.'' മോത്തി റാണയെ അടുപ്പിച്ചു നിര്‍ത്തി,അയാളില്‍ നിന്ന് വാര്‍ദ്ധക്യത്തിന്റെ  തൈല ഗന്ധം റാണ യിലേക്ക് പ്രവഹിച്ചു. വയസ്സന്‍ എല്ലുകളുടെ ഗന്ധം ഓക്കാനം വരുത്തിയേക്കുമെന്നു തോന്നി .

'' വെറും റാണ ..ചുണക്കുട്ടി   ആകുന്ന ദിവസം വരും , വരുത്തണം നമുക്ക്  '' ആ ശബ്ദത്തിന്‍റെ ഉടമയായ
നാലാമനെ ശ്രദ്ധിച്ചത് അപ്പോഴാണ്‌ . റാണെയുടെ തൊണ്ടയിലെ വെള്ളം അപ്പാടെ വറ്റി . അത് പ്രജാപതിയായിരുന്നു.
 ആദ്യ കാലത്ത്  കമ്പനിയില്‍ റാണ യ്ക്കു  സുഹൃത്തുക്കളേ ഇല്ലായിരുന്നു . ആഴ്ചയിലൊരിക്കല്‍ ലോക്കെര്‍ റൂമില്‍ ഒരു അടിയോ കശപിശയോ  പതിവായിരുന്നു . എല്ലാ കുഴപ്പങ്ങളിലും ഒരാള്‍ റാണ ..രണ്ടാമന്‍ മാത്രം മാറിക്കൊണ്ടിരുന്നു .തനിച്ചു നടന്ന റാണയെ ഒരിക്കല്‍ പ്രജാപതി പൊക്കി .
'' ഞാന്‍ കള്ളനാണ് ..അറിയാമല്ലോ ''
'' നിങ്ങള്‍ മാനേജരാണ്‌ ..സാഹിബ് ..''
''അതെ..മാനേജര്‍മാര്‍ക്ക് ഇടയിലെ കള്ളന്‍ ''
''ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല ''
'' നീ പറയേണ്ട ..എല്ലാവര്‍ക്കും അതറിയാം ''

ഒരാള്‍ അഭിമാനത്തോടെ താന്‍ കള്ളനാണ് എന്ന് പറയുന്നത് റാണെ ആദ്യമായി കേള്‍ക്കുകയാണ് .
കമ്പനിയില്‍ നിന്ന് തെളിവില്ലാതെ പലതും കടത്തിക്കൊണ്ടുപോയി പ്രജാപതി പുറത്തു വില്‍ക്കാറുണ്ട് എന്നത് ഒരു പരസ്യമായ രഹസ്യമാണ് .
''ഞാന്‍ എന്തിനാണ് മോഷ്ടിക്കുന്നത് എന്നറിയാമോ?''
''ഇല്ല''
'' എന്‍റെ കൂടെ വന്നവരൊക്കെ ജനറല്‍ മാനേജരായി ..അവരൊക്കെ പട്ടേല്‍ ..ഞാന്‍ വെറും പ്രജാപതി ''
''അതിനു മോഷ്ടിക്കണോ" റാണെ ചോദിച്ചു പോയി .
''ചിലപ്പോള്‍ വേണ്ടി വരും ..വല്ല്യോര്‍ ഗാന്ധിയെ പൊക്കുമ്പോള്‍ നമ്മള്‍ ചില പാക്കറ്റുകള്‍ അമക്കുന്നു..കണ്ടിട്ടുമില്ല..പോയിട്ടുമില്ല.''
തുടര്‍ന്ന് പ്രജാപതി പറഞ്ഞതിന്റെ ചുരുക്കം ഇതാണ് . തനിക്കു വേണ്ടി ചില പാക്കറ്റുകള്‍ പുറത്തേക്കു പോകുന്ന വണ്ടിയില്‍ ചുമന്നിടുക . ആര് ചോദിച്ചാലും മാനേജര്‍ പറഞ്ഞെന്നു പറഞ്ഞേക്കുക .സമയവും സന്ദര്‍ഭവും ഒന്നും ഓര്‍ത്തു വെക്കരുത് . ചങ്ങലയിലെ എല്ലാ കണ്ണികളും ഒത്തു വരുന്ന അപൂര്‍വ്വം ദിവസങ്ങളിലാണ് ഈ ഡ്യൂട്ടി .
പിന്നീടറിഞ്ഞു ചങ്ങലയിലെ കൊളുത്ത് മോത്തി പട്ടേലാണ് എന്ന് .
പലപ്പോഴും കുഴപ്പങ്ങളുണ്ടാക്കി പുലിവാല് പിടിക്കുമ്പോള്‍ മോത്തിയുടെ മൊബൈല്‍ നമ്പര്‍ തന്‍റെ രക്ഷയ്ക്കെത്തി . ശമ്പളം  തുടങ്ങിയിടത്തു തന്നെ നിന്നപ്പോഴാണ് ഒരു ദിവസം സമരം ചെയ്യാന്‍ തോന്നിയത് . അറിഞ്ഞപ്പോള്‍ മോത്തി വിളിപ്പിച്ചു .
''വെറുതെ പോരാ ,പത്രക്കാര്‍ എഴുതണം , പാല്‍ ഒഴുക്കിയാല്‍ അവരു വരില്ല ...ചോരയൊഴുകണം ..ബേട്ടാ ..''


 ആദ്യം H .R .മാനേജരെ തല്ലിയതിനാണ് താന്‍ സസ്പെന്‍ഷനില്‍ ആയത് . അതൊരു കൂട്ടായ തീരുമാനം ആയിരുന്നു . ആദ്യം തന്നെ അയാളുടെ മുറിക്കു മുന്നില്‍ പോയി  നിന്നു താനും അമീനും ഉച്ചത്തില്‍ പറയുകയും ചെയ്തതാണ് .
'' മനീഷ് സാഹിബ് , പറഞ്ഞ തീയതി നിങ്ങള്‍ തെറ്റിച്ചു . പത്തു ദിവസം കൂടി നിങ്ങള്ക്ക് തരാം ,പിന്നെയും നിങ്ങള്‍ വാക്ക് പാലിക്കുന്നില്ലെങ്കില്‍ ആ ദിവസം നിങ്ങള്‍ക്ക് കാല്‍ നഷ്ടപ്പെടും ''
ചായ കൊണ്ടു വരികയായിരുന്ന റബാരി പയ്യന്‍ അത് കേട്ട് വാതില്‍ക്കല്‍ തരിച്ചു നിന്നു . അവന്‍റെ  ട്രേയില്‍ നിന്ന് ചൂടു ചായ കടന്നെടുത്ത് താനും അമീനും പങ്കിട്ടു. അതോടെ അതുവരെ കീഴോട്ടു കുനിഞ്ഞിരുന്നു ജോലി ചെയ്ത ഓഫീസ് ഒന്നടങ്കം തങ്ങളെ നോക്കി .
മാനേജര്‍ വാക്ക് പാലിച്ചില്ല . പത്താം ദിവസം അയാള്‍ ഗേറ്റില്‍ നില്‍ക്കുന്ന അംഗരക്ഷകരുടെ സല്യൂട്ട്  സ്വീകരിച്ചു വെളിയിലേക്ക് നടന്നു വന്നു . പതിവായി കാറില്‍ മാത്രം പുറത്തിറങ്ങുന്ന ആളാണ്‌ . അപ്പോള്‍ പുറത്തേക്കു വന്നതു വെല്ലുവിളിയായി തോന്നി . അമീനെ പോലും വിളിച്ചില്ല . സമര പന്തലിന്‍റെ  ടാര്‍പ്പാളിന്‍ വലിച്ചു കെട്ടിയിരുന്ന  കമ്പി വടി വലിച്ചൂരി പാന്റിനടിയില്‍ താഴ്ത്തി താനും നടക്കാനിറങ്ങി .
അമ്മോ..ആയ് ..ഈയ് ..എന്ന മാനേജര്ടെ കരച്ചിലു കേട്ടപ്പോഴാണ് എല്ലാരും ശ്രദ്ധിച്ചത് . അപ്പോഴേക്കും അയാള്‍ ഒടിഞ്ഞ വലതുകാലും വലിച്ചു കൊണ്ട് ഏതോ കട മുറിയിലേക്ക് ആഞ്ഞാഞ്ഞിഴഞ്ഞു . ഒരു മനുഷ്യന്‍ അത്രയും വേഗത്തില്‍ ഇഴയുന്നത്‌ നഗരം കണ്ടത് ആദ്യമായിരിക്കും . റാണെ കമ്പി വടി കളയാതെ തിരിച്ചു നടന്നു . പന്തലിലേക്ക് പോയില്ല . റാണെ  നിന്നയിടം പന്തലായി . പോലീസ് വണ്ടി അവിടെയെത്തി . വെളിപാട് കഴിഞ്ഞ വെളിച്ചപ്പാടിനെ പോലെ തളര്‍ന്നു നില്ക്കുകയായിരുന്നു റാണ .
അയാള്‍ക്ക് എവിടെയെങ്കിലും ഒന്നു ഇരുന്നാല്‍ കൊള്ളാമെന്നുണ്ടായിരുന്നു . പോലീസ് ജീപ്പില്‍ കയറിയിരുന്നപ്പോള്‍ നെറികെട്ട ഒരാശ്വാസം അയാളെ പൊതിഞ്ഞു .
തല്ലിയ ചില പോലീസുകാരെ അയാളും തല്ലി . ലോക്കപ്പ് റൂം ചോര കൊണ്ടു നിറഞ്ഞു .ചോര കാണാന്‍ ഇരുട്ടില്‍ ചില മൊബൈല്‍ ഫോണുകള്‍ കണ്ണു തുറന്നു .കാതടപ്പിക്കുന്ന തെറിയില്‍ അവ ഒന്നിച്ചു കണ്ണടച്ചു .മുന്‍ നിരയിലെ പല്ലുകള്‍ക്ക്‌ കേടുപാടില്ലെന്നു ബോധം പോകുന്നതിനു മുന്‍പ് റാണ ഉറപ്പു വരുത്തി.അതിന്‍റെ ആശ്വാസത്തിലാവും പിറ്റേ ദിവസം ഉച്ചവരെ അയാള്‍ തറയില്‍ ചുരുണ്ട് കൂടി കിടന്നത് . രാവിലെ ആരോ നീട്ടിവെച്ച ചായ തണുത്ത് ഉറുമ്പരിക്കാന്‍ തുടങ്ങിയിരുന്നു .
''ആരും വന്നില്ലേ?'' അയാള്‍ ഉറക്കെ ചോദിച്ചത് കൂട്ടം കൂടിയിരുന്ന മൂന്നു പോലീസുകാര്‍ കേട്ടതായി ഭാവിച്ചില്ല .
'' ഡാ....****  നിനക്ക് ചെവി കേള്‍ക്കില്ലേ..''?
കൂട്ടത്തില്‍ മൈലാഞ്ചി പൂശിയ മുടിയും താടിയുമുള്ള ഒരു പോലീസുകാരനെ റാണ തെറി വിളിച്ചു .
മേശപ്പുറത്തു ണ്ടായിരുന്ന  ഒരു കൂജ വെള്ളം റാണയെ കുളിപ്പിച്ചു .
തറ തുടച്ചു കഴുകിയ വെള്ളം തൂപ്പുകാരി പുറത്തേക്കു കൊണ്ടു പോകുന്നത് റാണ കണ്ടു . താന്‍ കിടന്നിരുന്ന തറ അവര്‍ വൃത്തിയാക്കിയിരിക്കുന്നു! എപ്പോള്‍ ? . ചുവന്നു കറുത്ത വെള്ളം അവര്‍ അകലെ കാറ്റാടി മരത്തിനു താഴെ ഒഴിക്കുന്നതു കണ്ടപ്പോള്‍ ദേഹത്തിന്റെ പല ഭാഗവും വേദനിച്ചു അടര്‍ന്നു പോകാന്‍ തുടങ്ങി .
പ്രജാപതിയും മോത്തിയും കദമും കഴിഞ്ഞ ഇരുപത്തി നാലു മണിക്കൂറായി തന്നെ മറന്നിരിക്കുകയാണോ ?..സാഹചര്യം ശാന്തമാകാന്‍ കാത്തിരിക്കുകയാകും . അങ്ങനെ ആലോചിച്ചപ്പോള്‍ വല്ലാത്ത ആശ്വാസം തോന്നി തുടങ്ങി. ഇറങ്ങിയിട്ട് മോത്തിയുടെ ഫാം ഹൌസില്‍ പോയി ആട്ടിന്‍ സൂപ്പ് മാത്രം കുടിച്ചു ഒരാഴ്ച സുഖവസിക്കണം !!
അങ്ങനെ ആലോചിച്ചിരിക്കുമ്പോള്‍ ഇന്‍സ്പെക്ടറും മറ്റു ചില പൊലീസുകാരും വന്നു കയറി .മൈലാഞ്ചി പോലീസ് കൂജ വീണ്ടും നിറച്ചു ഇന്‍സ്പെക്ടര്‍ ക്ക് വെള്ളം പകര്‍ന്നു കൊടുത്തു .
'' ഒട്ടും തണുപ്പില്ലല്ലോ ഷെയ്ക്ക് ''
'' ആ റാണെ' സാര്‍' രാവിലെ തൊട്ട് ഒരു കൂജ വെള്ളം കുടിച്ചു സാഹിബ് '' ഷെയ്ക്ക് പറയുന്നത് കേട്ട്
എല്ലാവരും ഉച്ചത്തില്‍ ചിരിച്ചു .
''വെറും  വെള്ളമോ ..വല്ലതും കഴിക്കാന്‍ ചോദിച്ചില്ലേ? ''
'' തൂപ്പുകാരി ബായി  കൊണ്ടു കൊടുത്ത റൊട്ടി കഴിക്കാതെ ഉറുമ്പരിച്ചപ്പോള്‍ അവര് തന്നെ എടുത്തു കൊണ്ട് പോയി കളയുകയായിരുന്നു .''
അവര്‍ എഴുതി വെച്ച എഫ്.ഐ .ആറിന്‍റെ സാദ്ധ്യതകള്‍ ഓര്‍ത്തു റാണെ  നൂറു ജീവപര്യന്തം സ്വപ്നം കണ്ടു . ആകാശത്തു കരിമേഘങ്ങള്‍ കട്ടപിടിച്ചു . നിലത്തെ വെള്ളം അപ്പോള്‍ ഐസായി രൂപാന്തരപ്പെട്ടു തന്നെ തണുപ്പിച്ചു കൊന്നു കളഞ്ഞെക്കുമെന്നു അയാള്‍ക്ക്‌ തോന്നി.
ഉച്ചകഴിഞ്ഞ് വിലങ്ങിട്ട കൈയ്യുകളോടെ ജീപ്പിലേക്കു കയറ്റുമ്പോള്‍ ഉള്ളം കത്തുന്ന വിശപ്പും ദേഹവേദന യും കൊണ്ട് അയാള്‍ക്ക് താന്‍ ഇല്ലതാകുന്നതുപോലെ അനുഭവപ്പെട്ടു . ലാല്‍ബാഗിലൂടെ യുള്ള കുറുക്കു വഴിയിലൂടെ പോലീസ് വണ്ടി ഓടുമ്പോള്‍ രണെ യ്ക്ക് മനസ്സിലായി ..കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകുകയാണ് ..ദൈവമേ ജാമ്യം കിട്ടിയില്ലെങ്കില്‍ !! ബാക്കി ആലോചിക്കാന്‍ മനക്കട്ടിയില്ലായിരുന്നു . കുറുക്കു വഴി പോകുകയായിരുന്നിട്ടു കൂടി വണ്ടി ബ്ലോക്കില്‍ പെട്ടു . വണ്ടികള്‍ക്കിടയിലൂടെ മോര് വിറ്റുനടന്ന ഒരു പയ്യന്‍ അടുത്തെത്തിയപ്പോള്‍ താനൊഴികെയെല്ലാവരും അത് വാങ്ങിക്കുടിച്ചു . അപ്പോള്‍ പോലീസുകാരുടെ കണ്ണുകള്‍ രാണെയെ അദൃശ്യനാക്കി . പയ്യന്‍ കൌതുകത്തോടെ ചെറിയ ഭയത്തോടെ തന്നെ നോക്കി . താന്‍ കണ്ണുകൊണ്ട് ആവശ്യപ്പെട്ടത് കാണാത്ത മട്ടില്‍ പൈസ വാങ്ങി അവന്‍ ഓടിപ്പോയി .
 ലാല്‍ബാഗില്‍ നിന്ന് പാരിജാതത്തിന്റെ മണം നിറഞ്ഞ ചെറിയ കാറ്റടിച്ചു . സ്കൂട്ടരുകാര്‍ക്ക് മുകളില്‍ പഴുത്ത വേപ്പിലകള്‍ പഞ്ഞി പോലെ പൊഴിഞ്ഞു .നിറം കെട്ട ഒരു പശു ഒരു ബന്ധനവുമില്ലാതെ പലരെയും ചാരി രാജകീയമായി നടന്നു പോയി.
കടം കൊണ്ട നിറം പിടിപ്പിച്ച പള പള പ്പന്‍ കുപ്പായവും കര്‍പ്പൂരത്തിന്റെ ഗന്ധവും പാല്‍ക്കട്ടി മണക്കുന്ന പരിഭവങ്ങള്‍ക്കൊടുവില്‍ തോറ്റു നെഞ്ചോടമരുന്ന മാര്‍ദ്ദവങ്ങളും കണ്ണീരിന്‍റെ ഉപ്പും വിശപ്പു മറന്നുപോകുന്ന സീല്‍ക്കാരങ്ങളും ....പൂക്കളുടെ ചിരി റാണയെ വീര്‍പ്പുമുട്ടിച്ചു ..വീടില്ലാത്ത വരുടെ , വീട്ടില്‍ ഇടമില്ലാത്ത വരുടെ പകല്‍ സ്വര്‍ഗ്ഗം...പിന്നിട്ടോടുന്ന ചിത്രങ്ങള്‍

ഒരു കൊടുംകാറ്റും മഴയുമാണ് തനിക്കിപ്പോള്‍ ആവശ്യം . വിലങ്ങു തന്‍റെ സര്‍വ്വാന്ഗങ്ങളെ ബന്ദിക്കുന്ന കെട്ടു ചങ്ങലയായി വളരുകയാണ് .

ലാല്‍ബാഗും  ഫയര്‍ സ്റ്റെഷനും ..കടന്നു പാലസിന്‍റെ മുന്നിലൂടെ വണ്ടി ഓടിക്കൊണ്ടിരുന്നു . പഴയൊരു ചിത്രകാരന്‍ താമസിച്ച രാജ കൊട്ടാരം ഗവന്മെന്റ് അതെ പടി പരിരക്ഷിച്ചിരിക്കുകയാണ് . വഴിയില്‍ രണ്ടു വശവും പേരാലുകളും മുളം ചെടികളുമാണ് . നല്ല തണുപ്പ് . അതില്‍ രസിച്ചിട്ടെന്നവണ്ണം പതിയെയാണ് വണ്ടി ഓടിക്കുന്നത് . പോലീസുകാരില്‍ ഒരാള്‍ മൊബൈലില്‍ എഫ്.എം . ഓണ്‍ ചെയ്തു . രൂപാ പട്ടേല്‍ എന്ന ജോക്കി തമാശ പറഞ്ഞു ഏതോ ബാര്‍ബറെ വടിയാക്കുകയാണ് .
''താങ്കള്‍ ചെയ്യുന്ന ജോലി അമേരിക്കയില്‍  പോയി ചെയ്‌താല്‍ നല്ല പൈസ ഉണ്ടാക്കിക്കൂടെ''?
'' അമേരിക്കയില്‍ പോയി കിഴങ്ങിനു ഈച്ചയാട്ടുന്ന പട്ടേലും ഞാനും ഒരു പോലെയല്ല ബെന്‍, ഞാന്‍ എന്‍റെ നാടിനെ ഇഷ്ടപ്പെടുന്നു ''...മറുപടി പറയാതെ ജോക്കി കാള്‍ കട്ട് ചെയ്തു.എല്ലാവരും പൊട്ടിച്ചിരിച്ചു , റാണെയും ..
ചിത്രകാരന്‍റെ അവസാന ഒപ്പ് പോലെ..ഒറ്റപ്പെട്ട അവസാന പേരാലുമരവും കടന്നു വണ്ടി ന്യായ മന്ദിര്‍ എന്ന് വിളിക്കപ്പെടുന്ന കോടതിക്ക് മുന്നില്‍ എത്തി.
കച്ചവടക്കാരെ വകവെയ്ക്കാതെ അവര്‍ക്കിടയില്‍ വണ്ടി പാര്‍ക്ക് ചെയ്തു മൂന്നു പോലീസുകാര്‍ക്കിടയില്‍ റാണെ നടന്നു . പഴയ കൊട്ടാരത്തിന്റെ നീക്കിയിരുപ്പില്‍ പെട്ട കോടതി കെട്ടിടത്തിനു വിക്ടോറിയന്‍ ഛായയാണ്  .
രണ്ടു നെടുങ്കന്‍ തൂണുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന മാര്‍ബിള്‍ തൃകോണം ആണ് മുഖപ്പ് . പ്രധാന വാതില്‍ വരെ വഴിവാണിഭക്കാരുടെ തിരക്കാണ് . പുകയിലയും പാന്മസാലയും ഒക്കെ മാല കോര്‍ത്തിട്ട നടവഴികള്‍ . കട്ടി കണ്ണട ധരിച്ച ഒരാള്‍ക്ക് ചുറ്റും ''കൂള്‍'' കഴിക്കാനെത്തിയവരുടെ തിരക്ക് . പൊടിപിടിച്ച തട്ടിനു താഴെ പല വലിപ്പത്തിലുള്ള മുദ്രപ്പത്രങ്ങളും റവന്യു സ്റ്റാമ്പുകളും ...റാണെയുടെ കണ്ണുകള്‍ മോത്തിയെ , കദമിനെ ഒക്കെ തിരഞ്ഞ് പോലീസുകാരില്‍ വിശ്രമിച്ചു . കുറേപ്പേര്‍ നോക്കി നില്‍ക്കുമ്പോള്‍ പോലീസുകാരില്‍ ഒരാള്‍ പോയി ഒരുപാട് ഇഞ്ചിയിട്ട ചായ വാങ്ങി വന്നു റാണെ യുടെ കൈയ്യില്‍ പിടിപ്പിച്ചു . ലജ്ജ കൊണ്ട് തല മൂടിയെങ്കിലും ചത്തുപോയ വിശപ്പിനു അന്ത്യക്രിയ ചെയ്യുവാന്‍ അയാള്‍ക്കത് അത്യാവശ്യമായിരുന്നു . ഇരുട്ടു വീണ ഓട്ടകളി ല്‍ നിന്നു പുറത്തേക്ക് വന്ന പൂച്ചകളെപ്പോലെ വേദന ഇറങ്ങി വന്നു. ചെവിയില്‍ നിന്ന് തലയിലേക്ക് കഴിഞ്ഞ രാത്രി ആളൊഴിഞ്ഞ ഒരു തെരുവ് രൂപപ്പെട്ടിട്ടുണ്ട് ..ഇടവിട്ടടിക്കുന്ന മഞ്ഞു കാറ്റു പോലെ ഇഴഞ്ഞും ഓടിയും ചെവി വേദനിയ്ക്കുന്നു അല്ല..തല..തെറ്റി ..ചെവിയാണ് ..ഹോ !
റാണ യെ അത്ഭുത പ്പെടുത്തിയത്  കോടതിയില്‍ ഹാജരായ വക്കീലാണ് . മോത്തി അയച്ചതാകണം .
മറ്റേതോ കേസ് കേള്‍ക്കാനുള്ള ധൃതിയോ , നാലുമണിക്ക് ചായ കുടിക്കാനുള്ള ആവേശമോ, രാഷ്ട്രീയ പ്രേരിതമായ കുറ്റാരോപണം തന്‍റെ കക്ഷിക്കു മേല്‍ കെട്ടിവെക്കരുതെന്ന വക്കീലിന്‍റെ അപേക്ഷ ഒരു കോട്ടുവായോടു കൂടി ഉള്‍ക്കൊണ്ട്  ജഡ്ജി ഇരുന്നു .പോലീസുകാര്‍ ''ഇല്ല'' ''ഇല്ല'' ''ഇല്ല'' എന്ന് മാത്രം ഉത്തരം പറയുന്നു  . ഇനിയെപ്പോഴാണ്‌ ഇവര്‍ തിരിച്ചു പറയുക ? റാണ ആലോചിച്ചു .ഉള്ളില്‍ കുറെ ദൈവങ്ങളുടെ പേരുണ്ടായിരുന്നു ,എല്ലാവരെയും വിളിച്ചു പ്രാര്‍ത്ഥിച്ചു . മോത്തിയേയും വിളിച്ചുവെന്നു തോന്നുന്നു .
പോലീസുകാര്‍ നീട്ടിയ കുറേ പേപ്പറുകളില്‍ ഒപ്പിട്ടു വക്കീലിന്‍റെ വിയര്‍പ്പു നാറുന്ന കോട്ടിന്റെ തൊട്ടടുത്ത്‌ കൂടി വേച്ചു പോകല്‍ പുറത്തു കാട്ടാതെ നടന്നുപോകുമ്പോള്‍ , നഷ്ടപ്പെട്ട പട്ടിയുടെ ഉടമയുടെ മുഖഭാവത്തോടെ വിലങ്ങു തൂക്കിപ്പിടിച്ചു പോകുന്ന പോലീസുകാരെ നോക്കാന്‍ റാണ യ്ക്കു  ഭയമായിരുന്നു.
അങ്ങനെ ഇന്ത്യന്‍ നിയമ വ്യവസ്ഥയ്ക്ക് മറ്റൊരു മുതല്‍ക്കൂട്ടായി റാണെ യുടെ കേസ്‌ ഉറക്കം തുടങ്ങി. കോട്ടുവായില്ലാത്ത സുന്ദരമായ ഉറക്കം !.
തിരിച്ചെത്തിയ റാണയെ സ്വീകരിക്കാന്‍ കമ്പനിപ്പടിയില്‍ ഒരു മനുഷ്യരും ഉണ്ടായിരുന്നില്ല. പച്ചയിട്ട പഴയൊരു പട്ടാളക്കാരന്‍ ഗാര്‍ഡ് പട്ടിയെ നോക്കുന്നത് പോലൊന്ന് നോക്കി .അത്ര മാത്രം.
നീണ്ട സസ്പെന്‍ഷന്‍ കാലാവധി കഴിഞ്ഞു തിരിചെത്തുമ്പോ ഴേക്കും അയാളില്‍ പുതിയ നാഡികള്‍ രൂപപ്പെട്ടിരുന്നു . അത് ചൂടിനോട്‌ തണുപ്പിനോടെന്നപോലെയും , തല തിരിച്ചും പ്രതികരിച്ചു.
സുഹൃത്തുക്കളെ കാണുമ്പോള്‍ ഭയന്നിട്ടെന്നപോലൊരു പരിഭ്രമവും , നടപ്പില്‍ വൃത്തികെട്ടൊരു വേഗവും അയാളെ പിന്തുടര്‍ന്നു .
താനൊഴിച്ചു സമരം ചെയ്ത മുഴുവന്പേര്‍ക്കും ശമ്പളം കൂടിയെന്ന് കേട്ടു . പ്രത്യേകിച്ചൊരു മാറ്റവും റാണ യില്‍ കണ്ടില്ല . പക്ഷേ മറ്റു പലതും റാണ കണ്ടു .
അത് ഹോളി ദിവസമായിരുന്നു .
 ചെയര്‍മാനായി വളര്‍ന്ന മോത്തി കുതിരപ്പുറത്തു കയറിയിരുന്നു .ജനം ആര്‍ത്തു വിളിച്ചു , മിട്ടായികള്‍ വാരിയെറിഞ്ഞു വന്ന യാത്ര കമ്പനിപ്പടി കടന്നു . ജനം ഉച്ചത്തില്‍ കൂവി..മോത്തി .കി .ജയ്‌ .
പിന്നില്‍ നിന്ന് കദം വന്നു,അയാളുടെ കയ്യില്‍ ഒരു ചാവാലി തോക്കുണ്ടായിരുന്നു . ആള്‍ക്കൂട്ടത്തിനിടയില്‍ എത്തിക്കുത്തി നിന്ന് അയാള്‍ അത് മോത്തിക്ക് കൊടുത്തു.ജനം അലറി ,നിറക്കൂട്ടുകള്‍ പറന്നു.വലിയ ഹോസുകളില്‍ വെള്ളം ചീറ്റിച്ചു എല്ലാരും നനഞ്ഞു. മോത്തി ആകാശത്തേക്ക് തോക്കുയര്‍ത്തി രണ്ടു വെടി വെച്ചു . മൂന്നാമത് വെടിവെക്കാന്‍ നോക്കിയെങ്കിലും തോക്ക് പിണങ്ങി. അയാള്‍ അത് ശരിയാക്കാന്‍ ശ്രമിച്ചു. അപോഴെക്കും ഗേറ്റു കടന്നു പോലീസെത്തി. ഇഞ്ചി തിന്ന മുഖവുമായി മോത്തി കദമിനെ തിരഞ്ഞു . പോലീസുകാരന്‍ മുന്നിലെത്തിയപ്പോള്‍ സമചിത്തത വീണ്ടെടുത്ത്‌ മോത്തി ചിരിച്ചു.ജനക്കൂട്ടം ശാന്തമായി.ചിലരൊക്കെ വേഗം സ്ഥലം വിട്ടു. പോലീസുകാരന്‍ അയാള്‍ക്ക്‌ ഹസ്തദാനം നടത്തി. പിന്നെ വിരലടയാളം മായാതെ ചാവാലി തോക്ക് വലിയൊരു ടവ്വലി ല്‍ പൊതിഞ്ഞെടുത്ത് മോത്തിയെ പിന്നിലിരുത്തി പോലീസ് ജീപ്പ് ഓടിച്ചു പോയി.
പകല്‍ മുഴുവന്‍ ടി.വി.യില്‍ മോത്തിയും ഹസ്തദാനം ചെയ്യുന്ന പോലീസുകാരനും നിറഞ്ഞു നിന്നു .
''അധാര്‍മ്മികം'' പ്രതിപക്ഷം പുച്ഛി ച്ചു .
'' സ്റ്റ്രറ്റെജിക് ഡിപ്ലോമസി ..ഇല്ലെങ്കില്‍ അയാള്‍ കീഴടങ്ങുമായിരുന്നോ ..'' സ്ക്രീനില്‍ ഒരു പോലീസ് ഓഫീസര്‍ ചീറി .
മണിക്കൂറുകള്‍  കഴിഞ്ഞു രാവിലെ പത്രം വന്നു . ലോക്കപ്പില്‍ കിടന്നു പത്രം വായിച്ചപ്പോള്‍ ഞെട്ടിയത് മോത്തിയാണ് .
''ഇറ്റാലിയന്‍ നിര്‍മ്മിതമായ തോക്കുമായി ,ലൈസന്‍സില്ലാതെ വെടിവെച്ചു രസിച്ച ചെയര്‍മാന്‍ പിടിയില്‍'' പളപള മിന്നുന്നൊരു ഇറ്റാലിയന്‍ റൈഫിളിന്റെ പൂര്‍ണ്ണകായ ചിത്രം..

താഴെ കദം ഏതോ ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന വലിയ പടവും,
ടി.വി.ക്കാര്‍ക്ക് വേറേതോ വാര്‍ത്ത കിട്ടിക്കാണണം അവര്‍ അനങ്ങിയില്ല !

അന്നത്തെ പത്രം വായിച്ചു റാണെ കുറെ നേരം ഇരുന്നു.വളരെക്കാലം മറന്നുപോയൊരു ചിരി . ചെവിയില്‍ നിന്ന് തലയിലേക്ക് രൂപപ്പെട്ട ഇടക്കാല റോഡിലപ്പോള്‍ ..ഒരുകൂട്ടം എലികള്‍..പിന്നാലെ കുറെ പൂച്ചകള്‍..അവരങ്ങനെ ടോം ആന്‍ഡ്‌ ജെറി കളിച്ചു കൊണ്ടേയിരുന്നു.
രണ്ടു വര്‍ഷം  കഴിഞ്ഞിരിക്കുന്നു .

ഇപ്പോഴിതാ അവരെല്ലാം വീണ്ടും ഒത്തുകൂടിയിരിക്കുന്നു . ഒരാളുടെ കുറവുണ്ട് ....ആരാണയാള്‍ ?
 റാണ അരക്കെട്ടില്‍ തപ്പി എന്തോ ഉറപ്പു വരുത്തി . പിന്നില്‍ ഒരു മഞ്ഞു മഴയിലെന്നവണ്ണം കയ്യില്‍ ഗ്ലാസ്സുകളുമായി ...അവര്‍ മൂന്നുപേര്‍..അവര്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു .വാക്കുകള്‍ ശവം ദഹിപ്പിക്കുന്ന ഗന്ധം പുറപ്പെടുവിച്ചു തുടങ്ങിയിരുന്നു .............










Wednesday, July 4, 2012

മരം പെയ്യുന്നു...

          ഇടവപ്പാതി തകര്‍ത്തു  പെയ്ത നദീ തീരം ..മഹായാനങ്ങള്‍ക്ക്  പിന്നാലെ വരുന്ന കുരുത്തോല കെട്ടിയ ചെറുകയ്യുകള്‍ , ശരണം വിളികള്‍ ...അഷ്ടഗവ്യം നിറച്ച  ഓട്ടു പാത്രങ്ങള്‍...ഇടമുറിയാത്ത  യാത്രകളുടെ കഥ പറയുന്ന പച്ച വഴിത്താരകള്‍..
ഐതിഹ്യം ചമച്ച മഹാ ക്ഷേത്രങ്ങള്‍ ..ചരിത്ര വാഹിയായ പള്ളികള്‍...  ഉത്ഭവം മറന്നു ഒരു നീരുറവ നദിയായി നിറയുന്ന ഇടപ്രദേശം ..
മലമടക്കുകള്‍ക്ക് താഴെ ..
രാവിലെ നല്ല മഴയായിരുന്നു.. ഇപ്പോള്‍  ...മരം പെയ്യുന്നു ..കുളിരില്‍ തിണര്‍ത്തു പൊന്തുന്ന യൌവ്വനം..അവള്‍..നടന്നു ..എഴുന്നേറ്റു കണ്ണ്‍ തുറന്ന പടി വീട്ടില്‍ നിന്ന് ചാടിയതാണ് .
മരങ്ങളും പച്ചനിറമുള്ള പാമ്പുകളും ...ചാവുനിറം  വീണ  കറുത്ത ഇലകളും ...ഇരുട്ടിന്റെ  സ്വേദം പോലെ തണുത്ത ..ചുവന്ന ..ചെളി ..ഇടയ്ക്കിടെ അവള്‍ കാലുകള്‍ ആഞ്ഞു കുടഞ്ഞു ..രക്തം കുടിച്ചു കറുത്ത അട്ടകളില്‍ കരുത്തു കുറഞ്ഞവ  ദൂരേയ്ക്ക് തെറിച്ചു ..അവ പുരുഷ ജന്മങ്ങള്‍ ആയിരിക്കും ..ഇടയ്ക്കെപ്പോഴും പ്രതീക്ഷിക്കാവുന്ന സഹ്യപുത്രനും അവളെ ഭയപ്പെടുത്തുന്നില്ല .. ..ആലോസരത്തിന്റെ  നേരിയ കാറ്റോ ചിന്നംവിളിയോ ..ഒന്നുമില്ല..മഴപെയ്തു തീര്‍ന്ന ഒരു മേയ്മാസപ്പുലരി !!

മൂടല്‍മഞ്ഞിന്റെ  നേര്‍ത്ത തട്ടമിട്ടു  പുഴ ..ഒരു ഭയം ..അവള്‍ ആ നോട്ടത്തില്‍ വായിച്ചു . പിന്നെ  രണ്ടു പെണ്ണുങ്ങള്‍ക്ക്‌ മാത്രം പിടികിട്ടുന്ന ഭാഷയില്‍ എന്തൊക്കെയോ ..പുഴ  അടിപ്പാവടക്കെട്ടു താഴ്ത്തി പുതിയ തുന്നലുകള്‍ ..കീറലുകള്‍ കാണിച്ചു  ..അവള്‍ക്കു കരച്ചില്‍ വന്നു ..പാരിജാതത്തിന്റെ കൊമ്പില്‍  നിന്ന് മണക്കുന്ന രണ്ടു മഞ്ഞപ്പൂവുകള്‍ കൊഴിഞ്ഞു  ..അവളുടെ മുലകളില്‍ തട്ടി .. അവ  പുഴയിലേക്ക് പതിച്ചു  .  നിര്‍ത്താതെ എന്തൊക്കെയോ പറയാനുണ്ടായിരുന്നു അവള്‍ക്ക് ...
''ഇന്ന് വരും ... ''
 തിരക്കുള്ള ഒരലക്കുകാരിയെപ്പോലെ ..പുഴ ഇടയ്ക്കിടെ  ചോദ്യങ്ങള്‍ എറിഞ്ഞു .
''ആര് ..?''
അവളും പുഴയും കണ്ണില്‍ കണ്ണില്‍ നോക്കി ..ഇരുട്ടായിരുന്നു ആഴം  .. ആകാശം താഴെ വെളുംപില്‍ കിടന്നു പുളഞ്ഞു ..മുളംകമ്പുകള്‍ കോര്‍ത്ത ഒരു കെട്ടു ഒഴുക്കില്‍ അവളെക്കടന്നു ഒഴുകിപ്പോയി ....മണല്‍ കോരി നിറഞ്ഞ രണ്ടു വള്ളങ്ങള്‍... സൂക്ഷിച്ചു നോക്കിയപ്പോള്‍ മാത്രം ..കണ്ടു.
കാട്ടു പൊന്തയില്‍ നിന്ന് ഒരു മാക്രി വെള്ളത്തിലേക്ക്‌ ..
വേണ്ടാതതെന്തോ  പുഴയിലേക്ക് നീട്ടിയെറിഞ്ഞു അവള്‍ തിരിഞ്ഞു .

 നോക്കിയത് ചെമ്പകത്തിലെക്കായിരുന്നു ..മൊത്തം പൂക്കളും തൂത്തു വാരാനായി കൊഴിച്ചിട്ടു നിന്നുറങ്ങുന്നു തടിച്ചി .മഴ അത്രയ്ക്കുണ്ടായിരുന്നു .

രാത്രി ട്രെയിനില്‍ വരുമ്പോഴും പെയ്യുകയായിരുന്നു  .

പക്ഷെ താന്‍ ഒന്നും അറിയുന്നുണ്ടായിരുന്നില്ല . അമ്മ ഫോണില്‍ വിളിച്ചു പറഞ്ഞ ..ഇന്നു വരാന്‍ പോകുന്ന ചെറുക്കന് ഒരു രൂപം ഉണ്ടാക്കാന്‍ ശ്രമിച്ചു ..ഇടയ്ക്ക് ഇന്ന് വീട്ടിലേക്കു വരുമായിരുന്നില്ലെങ്കില്‍ കയറുമായിരുന്ന ചെട്ടിനാട്‌ ഹോട്ടലിലെ ..തീ പാറുന്ന രുചികളെ ഓര്‍ത്തു ..പ്രാന്തന്‍ ചെറുക്കനെ ചീത്തവിളിച്ചു ...
വീട്ടിനടുത്ത്  വണ്ടി ഇറങ്ങുമ്പോള്‍  ഉണര്‍ന്ന  പുള്ളിക്കുയിലുകളിലോന്നു ഉച്ചത്തില്‍ കുരവയിട്ടു ..ആഞ്ഞിലി മുഴുവന്‍ ഉണര്‍ന്നു ..തുടര്‍ന്ന് മാവും പ്ലാവും ..അയലോക്കത്തെ പട്ടിക്കൂടും പശു തൊഴുത്ത് വരെ..അതൊരു ചങ്ങലയാണ് . ഗന്ധങ്ങളിലൂടെ പടര്‍ന്നു ..പടര്‍ന്ന് ..
''അന്നമ്മേ ..നീയന്താടീ  ഈ പാതിരായ്ക്ക് ''?
''കുന്തം..'' അവള്‍ ഉറക്കം ചീന്തിയിറങ്ങിയ വാര്‍മിഴികള്‍ അലമ്പി  ഒന്നു നോക്കി .
കിളികളായ  കിളികള്‍..
മരങ്ങളായ  മരങ്ങള്‍ ..
കാറ്റായ കാറ്റ് .....ഒക്കെയും ഇരുട്ടത്ത്‌ അടങ്ങി  നിന്നു ..
കിടക്കയില്‍ ചെന്നു വീഴുമ്പോള്‍ കേട്ടത് പുറത്തു കോരി ചൊരിയുന്ന മഴയുടെ തകര്‍പ്പന്‍ തായമ്പക ..മേളകാലമോ ..യാമമോ ഓര്‍ക്കാതെ ഗാഡ നിദ്രയായിരുന്നു ..
അവിടേക്ക് അവന്‍ വന്നു ..
തുണി അലര്‍ജിയായ അലവലാതി ..
രൂപഭാവമോ ..വന്ന വഴിയോ വ്യക്തമല്ല ..
നിറയെ പൂതലിച്ച ഒരു കടമ്പ് മരത്തിന്റെ താഴത്തെ കൊമ്പില്‍ പിടിച്ചു നിന്നു ..ചിരിക്കുന്നത്‌ കേള്‍ക്കാം.കുട്ടിച്ചാത്തന്റെ മട്ടുണ്ട്‌ ..
അന്നമ്മയും വിട്ടു കൊടുത്തില്ല ..വേലിക്കല്‍ കിടന്ന ഒരു നീലം മുക്കിയ ഒറ്റമുണ്ട് എറിഞ്ഞു കൊടുത്തിട്ട് ..ഉച്ചത്തില്‍ വിളിച്ചു കൂവി ..
''ഞാനൊന്നും കണ്ടിട്ടില്ലേ..കേറിവന്നോ ''...
മറുപടി ഒരു കൂകലായിരുന്നു ..കോഴിക്കൂട്ടില്‍ നിന്ന് .. പൂവങ്കോഴി നിര്‍ത്താതെ കൂവി ..
''പേടിച്ചു ..കൊച്ച്''
....ടപ് ..ടപ് ... കൈത്തണ്ടയില്‍ അമ്മ മെല്ലയടിച്ചപ്പോള്‍ ഉണര്‍ന്നതാണ് ..പിന്നെ കിടന്നില്ല. കെട്ടഴിഞ്ഞ വിറകു കൂട്ടിക്കെട്ടുംപോലെ ഉണ്ടായിരുന്നു എഴുന്നേല്‍ക്കുമ്പോള്‍ ...വിശാലമായ  ഉറക്കം ഇവിടെ ഉപേക്ഷിച്ചാണ് പലപ്പോഴും ദേശാടനം !

തിട്ട കയറി ,പടവല പന്തല്‍ നൂഴ്ന്നു , പുളിമരം തൊട്ടു തിരിച്ചുവരുമ്പോള്‍ 
ഒരു മൊന്ത  നിറയെ പതയുന്ന പാലുമായി അമ്മ വന്നു .
രാവിലെ  വെയിലുനുള്ള ഭാവം ഒന്നും കാണുന്നില്ല ..ഇപ്പോള്‍ ആറിന്റെ നെഞ്ചിലേക്ക് തുഴയെരിഞ്ഞെത്തുന്ന മണല്ക്കടതുകാരുടെ കുട്ടിതോര്‍ത്തും ..നിരാശ്രയായ ഒരു പെണ്ണിന്റെ ഒഴിയുന്ന വയറിനു ഊഴം കാത്തിരിക്കുന്ന ചാര ക്കണ്ണുകള്ഉം  ...വീണ്ടും വീണ്ടും കരണ്ട് കയറുന്ന എലിമാളം പോലെ തീരവും..

....വെളിച്ചമില്ലാതെ ഇരിക്കുന്നതാണ് നല്ലത് .!

''പാക്കറ്റ് പാല്‍ വേണ്ടാന്ന് വിചാരിച്ചു ..ഇന്നത്തേക്ക് '' അമ്മ പറഞ്ഞത് അവള്‍ കേട്ടു .

ഇനിയൊരു ചായ കൊടുക്കല്‍ സീന്‍ കൂടി അഭിനയിക്കണമല്ലോ ..! അവള്‍ക്കാകെ ഒരുമാതിരി ..

മാവിന്റെ കൈത്തണ്ടകള്‍ നിറയെ ഇത്തിളാണ് ..തായ്ത്തടിയില്‍ പച്ചപിടിച്ച കരിമ്പായലും ..മഴ കഴിയാന്‍ കാത്തു നില്‍ക്കും .. മരം പെയ്യാന്‍ ..
''ഉള്ളിലേതോ പോടുണ്ട് ''
''അമ്മയ്ക്കെങ്ങനറിയാം ?''
''ശവങ്ങള്ക്ക് മേലെയാണ് ഈ ജാതി പായല് കാണാറ് ''
ഇത്തവണ നല്ലവണ്ണം കായ്ചെന്നു കേട്ടു .

''വെട്ടാന്‍ സമയമായി കാണും ''..കേട്ടപ്പോള്‍ മരം കേറ്റക്കാരന്‍ പറഞ്ഞു . വെട്ടി അറപ്പ് തീര്‍ന്ന ഒരു കത്തി അയാളുടെ പിറകില്‍ ഒരു സാധാരണ അവയവം പോലെ പറ്റിപ്പിടിച്ചു കിടക്കുന്നുണ്ടായിരുന്നു .
''അല്ലേ പിന്നെ ഇവടത്തെ  പെങ്കൊച്ചിനു  ഇത്തവണ കെട്ടു കാണുവാരിയ്ക്കും ''

താന്‍ കേള്‍ക്കാന്‍ വേണ്ടി ഉച്ചത്തിലാണ് അയാള്‍ അന്ന് പറഞ്ഞത് . വളരെ നാളുകള്‍ ആയിട്ടില്ല .
''പോയി ..കുളിക്ക് ..പെലരാന്‍ നോക്കി നിക്കണ്ടാ  ''- അമ്മയാണ്.
ലോലോലി മരത്തിന്‍റെ  താഴെ നിന്നു മുറ്റം തൂത്തു തുടങ്ങി .മറ്റു  പലതും പോലെ ..മുറ്റവും ചെറുതാവുന്നു . ആദ്യം സംഭവിക്കുന്നത്‌ മനസ്സിലാണ്‌ . എന്റെ വേരുകള്‍  ചെറുതാവുന്നു  എന്ന സംശയം.
മനപ്പൂര്‍വം ഒഴിവാക്കുന്ന പതിവുകള്‍ .
കാത്തിരിപ്പുകള്‍ വെറുതെയെന്നു പറയാതെ പറയുന്ന മുഖങ്ങളിലൂടെ മനസ്സുപൂട്ടി ഒരു യാത്ര . തിരിച്ചുള്ള നടത്തം ഒരു ഓട്ടമാണ്..പടിവാതിലുകള്‍ ഓടി ഇറങ്ങുമ്പോഴുള്ള അനായാസ ഭാവം ..

 അന്നെന്തോ  തോന്നിയത് ഒരു സാധാരണത്വം ..അയല്‍വീട്ടിലെ  മുഖങ്ങള്‍ അപരിചിത നഗരത്തില്‍ വെച്ച് കാണുമ്പോഴുള്ള ...സുഖം ..ഓര്‍മ്മ  വന്ന പാട്ട് കാത്തിരിപ്പിന്‍റെ എക്കാലത്തെയും ഗീതം ..

''താമസമെന്തേ ............വരുവാന്‍ .." ചില  പാട്ടുകള്‍ വെറുതേ ഓര്‍ക്കാന്‍ നിന്നു തരില്ല .പാടിച്ചു കളയും ..അവള്‍ക്കു ചിരി  വന്നു . മുഖത്തു മഴയുടെ രണ്ടു കുഞ്ഞുമ്മകള്‍ ..

''ഇന്ന്  ഹര്‍ത്താല്‍ '' .............അച്ഛന്‍ ഉറക്കെ വായിക്കുന്ന വാര്‍ത്തയില്‍ ..മുറ്റമടി ..ഒട്ടു നേരം  നിന്നു . അല്ലങ്കിലും ഇതു നേരത്തേ തോന്നിയിരുന്നു .  പരീക്ഷയുടെ തലേന്ന് തലവേദന വരിക ..കല്യാണസദ്യ ഉണ്ടുകൊണ്ടിരിക്കുമ്പോള്‍ മനം പിരട്ടുക ...ക്യുവില്‍ നിന്നു ഊഴമാകുമ്പോള്‍ കൌണ്ടര്‍ താനേ അടഞ്ഞു ബോര്‍ഡ്‌ തൂങ്ങും ..''മുടക്കം-നാളെ വരിക ''

ഇന്നലെ  തന്നെ  വിവരം ചോര്‍ന്നിരിക്കുന്നു! . ഇതു മുടക്കാന്‍ ഒരു സഖാവിനെ വകവരുത്താന്‍ പോലും മടിയില്ലാത്തവരുടെ ലോകമാണ് .. !!

യുക്തിയില്ലാതെ താന്‍ എന്തൊക്കെ ആലോചിച്ചു കൂട്ടി എന്നോര്‍ത്തപ്പോള്‍ അവള്‍ക്കു കുറ്റബോധം ഒന്നും തോന്നിയില്ല. ചൂല്‌ വേലിയില്‍ ചാരി വച്ച് ചെമ്പരത്തിയുടെ ഒരു തളിരെടുത്ത് നുളളി നുള്ളി അങ്ങനെ നില്‍ക്കുമ്പോള്‍ അമ്മ നീട്ടിപ്പിടിച്ച മൊബൈല്‍ ഫോണുമായി മുറ്റത്തേക്കിറങ്ങി വന്നു .
''പറഞ്ഞപടി ..ആള്‍ എത്തുന്നുണ്ട് ..ഹര്‍ത്താല്‍ പുള്ളി അറിഞ്ഞത് പാതിവഴിയില്‍ എവിടെയോ വെച്ചാണ്...ചെന്നിത്തല കഴിഞ്ഞൂന്ന് ഇപ്പൊ ''

രാവിലെ പെയ്ത മഴയുടെ തെളിവുകള്‍ പഴുതില്ലാതെ മായ്ച്ചു പത്തു മണിയിലേക്ക് നേരിട്ടുദിച്ചു സൂര്യന്‍ ..ഒരു മാന്ത്രികന്റെ മായാവടി വീശലില്‍ മുറ്റത്തെ ചപ്പുചവറുകള്‍ പൂത്ത മുല്ലയും പൂക്കാത്ത റോസും..കായ്കെട്ടി കട്ടയില്‍ തെരുപ്പിടിച്ചു വളരുന്ന വള്ളികള്‍ നാട്ടു മുന്തിരിയുമായി ..
വിരുന്നിനു ഒരുങ്ങിയ മുറ്റം ..
..വീഞ്ഞിനൊരുങ്ങിയ പാത്രം..ചഷകങ്ങള്‍ !!
ഇനി കന്യക മാത്രം ...
ഇടതൂര്‍ന്ന മരങ്ങള്‍ക്കിടയിലൂടെ വെള്ളിക്കപ്പുകള്‍ കമിഴ്ത്തി അലങ്കരിച്ച വേലികള്‍ ..ഒരു നിഴലനക്കത്തില്‍ പലരൂപം പൂണ്ട മായാരൂപികള്‍ ..കാറ്റ്..
ഒരു കാറ്റിന്റെ ചിറകില്‍ അവന്‍ മുറ്റത്ത്‌ വന്നു .മുരടനക്കം കൊണ്ട് പലരും അവളെ ഓര്‍മ്മിപ്പിച്ചു ..
അവള്‍ മാത്രം പിടിവിട്ട ചിന്തകളുമായി മുറിയില്‍ നിന്നു മുറിയിലേക്ക്‌ പറന്നു ..ഒഴുകി ..
കാറ്റില്‍ പറക്കുന്ന കര്‍ട്ടനിടയിലൂടെ ചിലതൊക്കെ കാതിലെത്തി .
തനിച്ചാണ് വരവ് .
ഈ വഴി ആദ്യമാണ് ,
അച്ഛന്റെ  ഉച്ചത്തില്‍ ഉള്ള ചിരിയിലും മറുപടിയിലും ചിലതൊക്കെ..പെരുമഴയ്ക്കുള്ള ലക്ഷണം ഇല്ല , കാറ്റ് അനുകൂലമാണെന്നും ...പഴയ പള്ളിയോടം  പുതുക്കി പ്പണിഞ്ഞു നീറ്റില്‍  ഇറക്കേണ്ടി വരുമെന്നും..
ഹഹഹ...(രാഷ്ട്രീയം))
ഹിഹിഹി (വീരകഥകള്‍))
..........................(കുടുംബകാര്യം..)

ആദ്യമിട്ട രണ്ടു  ചായയും പാളി ! അമ്മ ചിരിച്ചു . പിന്നെ അമ്മ തന്നെ ഉത്തരവാദിത്തം എടുത്തു.

ഇന്റര്‍വ്യൂ ..
 വലിയ പാടില്ലാത്ത ചോദ്യങ്ങള്‍
മനപ്പൂര്‍വ്വം  ..?
ഉള്ളില്‍ കരുതിയിരുന്ന കനപ്പെട്ട  ചില ചോദ്യങ്ങള്‍ വഴിയിലെവിടെയോ കെട്ടഴിഞ്ഞു ..കാണാതായി.

'' ഹഹഹാ ..രണ്ടു പേരും മോശമില്ല '' അച്ഛന്റെ കമന്‍റില്‍ ഭാവി  ചാത്തന്‍ ചിരിച്ചു . മുപ്പത്തിരണ്ടില്‍ ചിലതൊക്കെ ഒളിപ്പിച്ചു ..

അവള്‍ക്ക് ആശ്വാസമായി . സ്വപ്നതിലേതു പോലെയല്ലല്ലോ ..ഉടുതുണി ഉണ്ട് ..ഭാഗ്യം! പുലരിയിലെ സ്വപ്നം ഫലിക്കുമെന്നാണ് ! അനുഭവം ഉണ്ട് താനും .

'' വഴിയില്‍ ചിലയിടം ഒക്കെ കുളമാണ് ..ഹര്താലായതുകൊണ്ട് വേറെ വണ്ടിയുണ്ടായില്ല ''

''എന്തൊക്കെയാണ്  വിനോദം..?  ഐ മീന്‍ ടൈം പാസ് ?''
ചാത്തന്‍ ഇന്ഗ്ലിഷില്‍ . .. 
''തീപ്പെട്ടിപ്പടം മുതല്‍ ഹോളിവുഡ് തട്ടുപൊളിപ്പന്‍ പടം വരെ സകലതും..ഇപ്പോള്‍ സമയ ദാരിദ്ര്യം രൂക്ഷം ..തൊഴില്‍ ..വീട് ..യാത്ര '' അവള്‍ ചിരിച്ചു ..ശബ്ദം ഇല്ലായിരുന്നു ..ചാത്തന്‍ ബാക്ഗ്രൌണ്ടില്‍ ഹഹഹാ എന്ന് എക്കോ കൊടുത്തു.
''വലിയ നാണംകുണുങ്ങി ആയര്ന്നു ..ഇപ്പോഴാ വര്‍ത്തമാനം ഒക്കെ ''
അച്ഛന്‍ ഒറ്റയടിക്ക്  രണ്ടു മാര്‍ക്കിട്ടു..പത്തില്‍

''വര്‍ക്പ്ലെയ്സിലോക്കെ സ്മാരട്ടായിരിക്കും ..ഇല്ലേ?''
ചാത്തന്‍ പാസ്മാര്‍ക്കിട്ടു രക്ഷപ്പെടുത്തി .
പിന്നെ നടന്നത് ഒരു ഫുട്ബാള്‍ മാച്ചായിരുന്നു .
കളിതീരാന്‍ അഞ്ചു  മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ബ്രസീലും മലപ്പുറവും തമ്മിലുള്ള ഒരു പൊരിച്ചില്‍  . ബ്രസീലിന്റെ വല കാത്തത് കൊളംബിയയുടെ പഴയ പടക്കുതിര  ''ഹിഗ്ഗ്വിറ്റ ''
സ്കോര്‍പ്പിയോന്‍ കിക്കിലൂടെ പ്രാന്തന്മാരുടെ തലതൊട്ടപ്പനായി വാഴ്ത്തപ്പെട്ട ധിക്കാരി...ഇപ്പോള്‍  റേഷന്‍കട നടത്തുന്നു . ഇടയ്ക്ക് പാര്‍ട്ടി പ്രവര്‍ത്തനം ഉണ്ട് താനും !
മലപ്പുറത്തിനു വേണ്ടി മിഡ് -ഫീല്‍ഡ്  കളിക്കുന്നത് ജോപോള്‍ അഞ്ചേരി. റൈറ്റ് വിംഗ് ഫോര്വാര്‍ഡില്‍ ''കാല ഹിരണ്‍ ''- വിജയന്‍ എന്ന ചാത്തന്‍

''...അവധി കഴിഞ്ഞ് പോകുമ്പോള്‍ രണ്ടുപേരും ഒരുവട്ടം കണ്ടിരിക്കുന്നത് അത്യാവശ്യമാണ്  എന്ന് തോന്നി  ''
അഞ്ചേരിയുടെ  ലോങ്ങ്‌ പാസ് സ്വീകരിച്ച  വിജയന്‍ വെട്ടിത്തിരിഞ്ഞ് ബോക്സിലേക്ക്  എത്തി .

''ശരി..എന്നിട്ട് ?.'' ഹിഗ്ഗ്വിറ്റ  ബോക്സിന് പുറത്തേക്ക്  ഓടിയിറങ്ങി ..വിജയനെ മാര്‍ക്ക് ചെയ്യാന്‍ പ്രത്യേക ശബ്ദത്തില്‍ ഒന്നു കൂവിയിട്ടു ..ഡിഫന്‍സിലേക്ക്  വലിഞ്ഞു  . തൊണ്ണൂറു  മിനിറ്റില്‍ എന്പതിയഞ്ചും  മറ്റുള്ളവരെ അടിക്കാന്‍ വിട്ട വിജയന്‍ ..അവസാന  അഞ്ചു  മിനിട്ടില്‍ ബോക്സില്‍ പറന്നു നടക്കുന്ന ഒരു ആത്മാവായി ..ആ വേഗത്തില്‍ തല തോളുമായും ..കൈകള്‍ കാലുമായും കാഴ്ചക്കാര്‍ക്ക് തെറ്റി ..ഇരുട്ടില്‍ നിന്ന് പാഞ്ഞു വരുന്ന  ഷോട്ടുകള്‍ മാത്രം തിരിച്ചറിഞ്ഞു  !
''.. കണ്ടു ..തീരുമാനം ഇതാണ്
 ..എനിക്കാളെ  ഇഷ്ടപ്പെട്ടു
..ഒരുകാര്യംമാത്രം
.. എനിക്കും മറുപടി  ഉടനെ വേണം,
 .ഏറിയാല്‍ പത്തു മിനിറ്റ് ..സമയം കുറവാണ് .'' ...തുടരെ അഞ്ചു ഷോട്ടുകള്‍ ...നാലെണ്ണം കമുകില്‍ പടുത്ത ഗോള്‍പോസ്റ്റില്‍ തട്ടി തെറിച്ചു . അഞ്ചാമത്തെ  ഷോട്ട് ..ചരിത്രത്തില്‍ ഒരിക്കല്‍ക്കൂടി ഹിഗ്ഗ്വിറ്റയെ കൈവിട്ടു കൊണ്ട് ഗോള്‍വല  ഭേദിച്ചു .
വിജയന്‍ എന്നാ ചാത്തനോപ്പം ..പുഴയ്ക്കരികില്‍ നാല് ചാല്‍ നടന്നിട്ടു വന്നു അദ്ദേഹം ഫലം പ്രഖ്യാപിച്ചു .
''എന്റെ മകള്‍ക്കും ഞങ്ങള്‍ക്കും ...''
ബാക്കിയൊന്നും ചാത്തനോ  താനോ കേട്ടില്ല ...
''അങ്ങനെയാണ്  കുക്കുടണ്ടാകൃതിയില്‍ ചെങ്ങന്നൂരമ്പലം ...''
''അങ്ങനെയാണ് ഞങ്ങളൊക്കെ  പാര്ട്ടിക്കാരായത് ...''
അവള്‍ ചാത്തനോട്  പുരാണം  പറഞ്ഞു  തുടങ്ങി.
ചാത്തനോ ....??.തട്ടാരമ്പലം..ചെട്ടികുളങ്ങര  റൂട്ടില്‍  പോലീസിനെ പേടിച്ചും പേടിക്കാതെയും തിരിച്ചു  വണ്ടിയോടിച്ചു കൊണ്ടേയിരുന്നു !!!!.












Wednesday, April 11, 2012

രാജാവ് നീണാള്‍ വാഴട്ടെ..







കാലചക്രം , പരിണാമം , എന്നൊക്കെ പറയുന്നത് ഇതൊക്കെ ആണെന്ന് തോന്നുന്നു. ദിവസവും ഉണര്ന്നെഴുന്നെല്‍ക്കുന്നത് തന്നെ ഇതൊക്കെ കേള്‍ക്കാന്‍ ആണല്ലോ എന്നോര്‍ക്കുമ്പോള്‍ ഒരു രസത്തിനു വേണ്ടി എങ്കിലും ആത്മഹത്യ ചെയ്താലോ..ബോറടി മാറുമ്പോള്‍ തിരിച്ചുവരാന്‍ കഴിയുന്ന രീതിയില്‍ പരലോക നിയമങ്ങള്‍ക്കു ഒരു ഭേദഗതി ഉണ്ടായെങ്കില്‍ എന്നൊക്കെ ചിന്തിച്ചു പോകുന്നു...
പിറവത്ത് നടന്നത് ഒരു ഉപതിരഞ്ഞെടുപ്പായിരുന്നോ ..അതോ നാട് നീങ്ങിയ ഏതോ നാട്ടു രാജാവിന്റെ പ്രായം തികയാത്ത കുട്ടിയുടെ കിരീട ധാരണം ആയിരുന്നോ .. ഒപ്ന്നും നേരെ ചൊവ്വേ അറിയാന്‍ പറ്റുന്നില്ല. അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ ക്ക് വേണ്ടി കാത്തു കിടന്നു അക്ഷമയായത് കൊണ്ടാണ് നീതി ദേവത തുണിയെടുത്ത് കണ്ണ് കെട്ടി കളഞ്ഞത് എന്ന് പോലും തോന്നിപ്പോകുന്നു. 
ഇന്ത്യന്‍ ഭരണ ഘടനയുടെ ഏതു  ഖണ്ഡികയിലാണ് മന്ത്രിപുത്ര പിന്തുടര്ചാവകാശത്തെ പ്പറ്റി പറയുന്നതെന്ന് ആരെങ്കിലും ഒരു ലിങ്ക് അയച്ചു തന്നാല്‍ വായിക്കാമായിരുന്നു. 
ഇന്ത്യന്‍ ഭരണഘടന എന്നത് വല്ല്യ ഗ്ലാമര്‍ ഇല്ലാത്ത പുസ്തകമാണെന്ന് ജോര്‍ജ് അമ്മാവന്‍ പലവട്ടം പാടിയിട്ടുണ്ടല്ലോ. അങ്ങനെയല്ലേ ടെപ്യുടി സ്പീക്കര്‍  ''ഷണ്ഡന്‍ പോസ്റ്റ്‌  '' ആണെന്നും മറ്റും നമ്മള്‍ അറിഞ്ഞത്
ശെരിക്കും പറഞ്ഞാല്‍ ഓണോം വിഷൂം ക്രിസ്തുമസും ,റംസാനും ഒന്നുമല്ല നമ്മുടെ ഉത്സവങ്ങള്‍.. അത് ഇലക്ഷനും ഹര്‍ത്താലും  ഒക്കെ അല്ലെ. .!
മനസ്സില്‍ തട്ടി പറഞ്ഞാല്‍ ഏറ്റവും നല്ല നര്‍മ്മം വാര്‍ത്താ ചാനല്‍ അല്ലെ തരുന്നത്.. 
ഹാസ്യ നടന്‍ ഗൌരവം വിടാതെ അഭിനയിച്ചു തീര്‍ക്കുംപോഴാണല്ലോ കാണികള്‍ തല തല്ലി ചിരിക്കുന്നത്!
'' മുല്ലപ്പെരിയാര്‍ പ്രശ്നത്തെ പ്പറ്റി പ്രധാന മന്ത്രിക്കു കത്തെഴുതി.., ജയലളിതയ്ക്ക് കത്തെഴുതി ...എന്നൊക്കെ കേള്‍ക്കുമ്പോള്‍ ദൈവമേ ..ഈ ഫോണ്‍ കണ്ടുപിടിച്ചത് ഈ അപ്പച്ചന്‍ അറിഞ്ഞില്ല്യോ ..എന്ന് പിള്ളരാരേലും ചോദിച്ചാല്‍ എന്തോ പറയാന്‍.. !
ഇത് പോലെ വര്‍ഷങ്ങളായി കേള്‍ക്കുന്ന മറ്റൊരു ഫലിതമാണ്.. '' പത്തു മിനിട്ട് കൂടിക്കാഴ്ച നടത്തി..ഗൌരവതരമായ വിഷയങ്ങള്‍ ഒക്കെ ചര്‍ച്ച ചെയ്തു എന്നാണു അടുത്ത വൃത്തങ്ങള്‍ പറയുന്നത്..''
കേരളത്തിലെ തിരഞ്ഞെടുപ്പിനെ പ്പറ്റി സാധാരണക്കാരന്‍ പറയുന്ന മഹാവാചകം ഇല്ലേ..'' ഞങ്ങള്‍ അഞ്ചു വര്ഷം കയ്യിട്ടു വാരി.. ഇനി അഞ്ചു വര്ഷം നിങ്ങള്‍ വാരിക്കോ.. ''  ..ഇടതു പക്ഷത്തിന്റെ മുഖ്യ ഘടക കക്ഷിയായ സി.പി ഐ യുടെ സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ട പ്രധാന പ്രമേയം ഒന്ന് ഈ ചൊല്ല് അന്വാര്ത്തമാക്കുന്നതായിരുന്നു.'' പ്രധാന കക്ഷിയായ സി.പി.എം  തോല്‍ക്കാന്‍ തീരുമാനിച്ച പോലെയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.. ''  നിങ്ങള്‍ ഇതൊക്കെ മനസ്സിലാക്കാന്‍ സമ്മേളനം വരണം..! 
കയ്യിട്ടു വാരലിനെ ക്കുറിച്ച് പറഞ്ഞപ്പോഴാണ് , കയ്യിട്ടു വാരിക്കൊണ്ടിരിക്കുന്നവരുടെ തോളത്ത്‌ കോണി ചാരി എത്തി വാരാന്‍ വന്നവരെ പ്പറ്റി ഓര്‍ത്തത്‌.. ഓര്‍ക്കുവല്ല.. കാണുകയാണ് ..ഇപ്പോഴും ബ്രേകിംഗ് ന്യൂസില്‍ . മുഖ്യ കക്ഷിയും ആശയ വിനിമയത്തില്‍ അതീവ പ്രഗത്ഭരല്ലേ!
'' ക്ഷാമ കാലത്ത് ടണ്‍ കണക്കിന് ധാന്യം കത്തിച്ചു കളയുകയും..ശേഷിച്ചവ കടലില്‍ കളയുകയും ചെയ്ത..'' എന്ന ഇദ്ദേഹമാകട്ടെ ഭക്ഷ്യ സിവില്‍ സപ്ലയിസ് മന്ത്രി എന്ന് ഏകദേശ അര്‍ത്ഥം വരുന്ന എഴുത്ത് വി.കെ. എന്‍. എഴുതിയ പോലെ.. ഓരോ വിഭാഗത്തിനും യോജിച്ച മന്ത്രി സ്ഥാനം സ്വയം അങ്ങ് ചോദിച്ചു വാങ്ങുന്നു.  മത നിരപെക്ഷതയില്‍ വിശ്വസിക്കുമ്പോഴും എല്ലാ പങ്കുവെക്കലുകളും അതിന്റെ പുറത്താണെന്ന് മുഖത്ത് നോക്കാതെ കാലില്‍ നോക്കി പ്രഖ്യാപിക്കുകയാണ് ചിലര്‍.. '' രണ്ടും ഒരുമിച്ചു രമ്യമായി പരിഹരിക്കും..(കുരങ്ങന്റെ കയ്യിലെ അപ്പം പോലെയാണെന്ന് മാത്രം!).. "
നിയുക്ത പഞ്ച മന്ത്രിയുടെ ഹൃദയ ഭേദകമായ ആ പറച്ചില്‍ കേട്ടപ്പോള്‍ ചങ്കടച്ചു പോയി. '' എന്നെ ക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എനിക്ക് വിഷമമില്ല. ..അണികളെ എന്ത് പറഞ്ഞാണ് സമാധാനിപ്പിക്കുക..'' ..പുത്ര -കളത്രാദി കളെ യാണോ താങ്കള്‍ അണികള്‍ എന്ന്  ഉദ്ദേശിച്ചത് എന്ന് ചോദിച്ചാല്‍ ..''അവരെന്താ കേരള പൌരര്‍ അല്ലെ '' എന്ന് താങ്കള്‍ മറുചോദ്യം ചോദിക്കരുത്.. സാഹിബ്. ..!

സംശയം ഉള്ളവര്‍ ഇങ്ങനെ എണ്ണിയാല്‍ മതി. ''ഒന്നാം മന്ത്രി, രണ്ടാം മന്ത്രി, മൂന്നാം മന്ത്രി , അഞ്ചാം മന്ത്രി.....'' മുഖ്യ കക്ഷി ഇങ്ങനൊരു നിര്‍ദ്ദേശം വച്ചാലും അനുസരിക്കുന്ന ഗതിയിലാണ് ഘടക കക്ഷി.. !
   
 

Sunday, November 20, 2011

ഹസാവി

മരിച്ചു പോയവരെ ഓര്‍ക്കാറുണ്ട്. ചിലരുടെ ആണ്ടിന് കല്ലറയില്‍ ഒത്തു കൂടാറുണ്ട്.ജീവിച്ചിരിക്കുന്നവരെയും കല്യാണത്തിനും പുളികുടിക്കും പോയി ബുദ്ധിമുട്ടിക്കാറുണ്ട്‌. എന്നാല്‍ മരിച്ചു ജീവിക്കുന്നവരുടെ താവളങ്ങള്‍ എപ്പോഴെങ്കിലും സന്ദര്‍ശിച്ചിട്ടുണ്ടോ?
മരണം പൂര്‍ണമല്ല. ജീവിതവും.. അവധി ദിനങ്ങളുടെ ആഘോഷമോ വര്‍ണ്ണാഭമായ ഉത്സവങ്ങളോ അതിരില്ലാത്ത രതിയുത്സവങ്ങലോ ഇല്ലാതെ..പാതി ഉറക്കത്തിലും ഭാഗിക ജീവിതത്തിലും കഴിഞ്ഞു കൂടുന്നവര്‍ ..ഓരോ ഉറക്കവും ചെറിയൊരു മരണമാകണേ എന്ന് ഉള്ളുകൊണ്ട് പ്രാര്തിക്കുന്നവര്‍..
മൃത്യു എപ്പോള്‍ സംഭവിച്ചു .?.ദിനചര്യകള്‍ നീളം കുറഞ്ഞു തുടങ്ങിയത് എവിടെ നിന്ന്?..അപകടമോ അപമാനമോ മരണകാരണം..? ഈ ഗതിയില്‍ എത്ര നാളായി കഴിഞ്ഞു കൂടുന്നു..?
പാതി മരിച്ചവരുടെ മരണത്തെ ക്കുറിച്ചുള്ള അന്വേഷണം അപ്രസക്തമാണ്..പിന്നെ പ്രസക്തി ജീവിതത്തിനാണ്.. ഇറച്ചിക്കടയിലെ ആടിനറെയോ കൊഴിയുടെയോ ഒക്കെ ജീവിതം പോലെ..
അല്‍-ഹസാവി എന്ന സ്ഥലം മേല്‍പ്പറഞ്ഞത്‌ പോലെ ഒരു താവളം ആണ്. മുപ്പതുകളിലെന്നോ പാതി മരിച്ചു പോയ ഒരു കൂട്ടം മനുഷ്യര്‍ പല കെട്ടിടങ്ങളിലും തകര ചായ്പ്പുകളിലും ഒറ്റയ്ക്കും കൂട്ടമായും താമസിച്ചു വരുന്നു. 
മനുഷ്യന്‍ സാമൂഹിക ജീവിയായി മാറുന്നത് വെള്ളപ്പൊക്കത്തിലും യുദ്ധത്തിലും അക്രമത്തിലും മാത്രമായി ഒതുങ്ങിപ്പോയെക്കാവുന്ന ഒരു കാലം മുന്നിലുള്ളപ്പോഴാനു ഈ കാഴ്ച ..
ഹസാവിയില്‍ പൂച്ച ചത്താല്‍ നാറ്റം ഉണ്ടാകില്ല. മനുഷ്യര്‍ ചത്താല്‍ വിഷമവും.
മീന്‍ പിടിച്ചും കുട്ട നെയ്തും ആല നടത്തിയും ജീവിച്ച ഒരു കൂട്ടം മനുഷ്യര്‍ പെട്രോള്‍ വിറ്റു സംപന്നരായത്തോടെ ആ നഗരത്തിന്റെ ഭൂമിശാസ്ത്രം തന്നെ മാറിപ്പോകുന്നു..അവര്‍ അവിടം ഉപേക്ഷിച്ചു പോയി.
നാടിന്റെ മാപ്പില്‍ നിന്ന് മരുഭൂമികള്‍ ഉള്‍പ്പെട്ട ജഹ്ര പ്രദേശവും മനുഷ്യര്‍ ഒത്തുകൂടിയിരുന്ന ഹസാവി തെരുവും പടിപടിയായി അപ്രത്യക്ഷമാക്കപ്പെട്ടു.
ജഹ്രയില്‍ രാജ്യത്തിന്റെ ജയില്‍ സ്ഥാപിക്കപ്പെട്ടു. ഹസാവിയില്‍ വേശ്യകളും പിടിച്ചുപരിക്കാരും ദാരിദ്രവാസികളായ വിദേശികളും പോലീസും ഉള്‍പ്പെട്ട ഒരു ഉപജാപക നിര്‍മ്മിതിയും..
നഗരത്തിനെ മാത്രമായി എന്തിനു കുറ്റം പറയണം.?.ദ്രവ്യത്തിന്റെ രൂപമാറ്റം എന്നൊരു ശാസ്ത്രസത്യം മുന്നില്‍ ഉള്ളപ്പോള്‍..
എല്ലാം ശാസ്ത്രമാണ്..
ജീവനും വേദനയും കാമവും ..എല്ലാം.
അപ്പോള്‍ പിന്നെ പാതി മരണത്തിനു ശേഷം ആടിതീര്‍ക്കുന്ന ജീവിത അഭിനയത്തിനും ഒരു ശാസ്ത്രം ഉണ്ടാവേണ്ടിയിരിക്കുന്നു. 
ഈ നൈരന്തര്യം എന്നെ വീണ്ടും വീണ്ടും കൊല്ലുന്നു!! ദൈവമേ..നിന്റെ നിര്‍മ്മിതിയില്‍ നീ ഇത്രയും വിഡ്ഢി ആയിട്ടുണ്ടോ ..മറ്റെപ്പോഴെങ്കിലും..?
ശബ്ദമില്ലാതെ ചിരിക്കുന്ന മനുഷ്യര്‍..
അവരില്‍ ഒരുവന്‍ ..
അയാള്‍ എപ്പോഴോ എന്റെ സുഹൃത്തായി.
മനുഷ്യ ജന്മമല്ലേ..വേറെ വാക്കുകള്‍ എടുത്തിട്ട് അലമ്പാക്കണ്ട. വെറുതേ പറയുന്ന വാക്കല്ലേ. അപ്പോള്‍ പിന്നെ സൗഹൃദം എന്ന് തന്നെ പറയാം. എപ്പോള്‍ വേണമെങ്കിലും പിരിയാം..ഇന്നലെ പറഞ്ഞതിന്റെ ബാക്കിയില്‍ തുടങ്ങി അടുക്കാം..
ഹസാവി തെരുവില്‍ കണ്ടു മുട്ടുന്ന എല്ലാരേയും പോലെ ഞങ്ങള്‍ പരസ്പരം കള്ളം പറഞ്ഞു പരിചയപ്പെട്ടു,.മരിച്ചവനാണ് എന്ന് അന്ന് അറിഞ്ഞിരുന്നില്ല. നല്ല ഷേക്ക്‌ ഹാന്‍ഡ്‌ ..പിന്നീട് ഞങ്ങള്‍ ഘോരഘോരം സംസാരിച്ചു. തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചിരുന്ന രണ്ടു പേരുടെ സംവാദമല്ലേ..സംഗതി കലക്കി. പിരിയുമ്പോള്‍ ലാല്‍സലാം പറഞ്ഞില്ലന്നെയുള്ളൂ ..
പിന്നീട് പലവട്ടം കണ്ടു.
'' നാട്ടില്‍ നല്ല ചൂടല്ലേ..'' അയാള്‍ തുടങ്ങി വച്ചു. കള്ളം പറയുന്നവര്‍ പൊതുകാര്യത്തില്‍ തുടങ്ങുന്നതില്‍ ഒരു തെറ്റും തോന്നിയില്ല. ആത്മാര്‍ത്തത വഴിന്ഞ്ഞു ഒഴുകാതെ ഒരു മുന്‍കരുതല്‍.
''പിള്ലാര്‍ക്കൊക്കെ പനി പിടിച്ചെന്നു ഭാര്യ പറഞ്ഞിരുന്നു..''
''ഇവിടുത്തെ തീക്കാറ്റ് വെച്ച് നോക്കിയാല്‍..''
ചര്‍ച്ച അവസാനിച്ചത്‌ ആഗോള താപനത്തില്‍.
അടുത്ത ആഴ്ച സാംസ്കാരിക ജീര്‍ണ്ണത..
ഇടയ്ക്കൊരു ദിവസം ധനകാര്യം ചര്‍ച്ച ചെയ്തു. സംഗതി ശമ്പളത്തില്‍ എത്തിയപ്പോള്‍ ഞങ്ങളെ തെരുവില്‍ കാണാതായി. 
ഈ സമയത്തൊന്നും അങ്ങേരു മരിച്ചവനാണ് എന്ന് തോന്നിയില്ല.അതും ഒരു പ്രത്യേകതയായി ഇപ്പോള്‍ തോന്നിപ്പോകുന്നു. 
അവരെ സംബന്ധിച്ച കാര്യങ്ങളെപ്പറ്റി സൂചനകള്‍ ഒന്നും തരില്ല. പഠിച്ച കള്ളന്മാര്‍!! ചിരിക്കും.പൊട്ടിപ്പൊട്ടി ചിരിക്കും..മറ്റുള്ളവരെയും ചിരിപ്പിക്കും..!
ഹസാവിക്കും ജഹ്രയ്ക്കും തമ്മിലുള്ള ബന്ധം..പരസ്പര പൂരകം..
വേശ്യയും കൂട്ടിക്കൊടുപ്പുകാരനും..
പട്ടികള്‍ക്കും പേപ്പട്ടി പിടുത്തക്കാരനും തമ്മിലുള്ളതിനേക്കാള്‍.. ആത്മാര്ത്തം.
പാതി മരിച്ചവരുടെ കൂട്ടത്തിലേക്ക് വന്നെതുന്നവര്‍..പലപ്പോഴും വിവശരായിരിക്കും. അസ്ഥിയില്‍ പിടിച്ച പ്രണയത്തില്‍ ഉള്ളു പോള്ളിയവരും .. മാതൃ സ്നേഹത്താല്‍ വലഞ്ഞവനും.. അത് അവരുടെ സ്വര്‍ഗ്ഗീയ ജീവിതത്തിന്റെ അവസാനമായിരിക്കും..മരണമായിരിക്കും..!

തകരുന്ന ഒരു ദാമ്പത്യം കരകയറ്റാന്‍..
അവസാനമായി കുടുംബത്തെ സഹായിക്കാന്‍..
അല്ലെങ്കില്‍ ആരും തിരക്കി വരില്ലെന്ന് ഉറപ്പുള്ള ഒരിടം തേടിയുള്ള യാത്രയുടെ അവസാനം  കിതച്ചു..
വന്നിറങ്ങുന്ന വിമാനത്താവളം മുതല്‍ അവര്‍ ഒരു നവജാത ശിശുവിന്റെ ബാലാരിഷ്ടതകളില്‍ പെടുന്നു..

ഒരു ചെറിയ സൂര്യനും..അഞ്ചാറു മുരടിച്ച ഈന്തപ്പനകളും..അസംഖ്യം മനുഷ്യരും..ചവറു വീപ്പകളും..
വീപ്പകള്‍ വിട്ടു പുറത്തേക്കു കിടക്കുന്ന ചപ്പുകള്‍ പോലെ ഒളിച്ചു താമസിക്കുന്ന രേഖകള്‍ ഇല്ലാത്ത മനുഷ്യര്‍..
'' നിങ്ങള്ക്ക് തിരിച്ചു പോയ്ക്കൂടെ..''
'' പോയിട്ട്..''
''സമാധാനമായി ജീവിക്കല്ലോ..'' ആവര്‍ത്തനം കൊണ്ട് മടുത്ത രണ്ടു ചോദ്യങ്ങളും ഒരു ഉത്തരവും. ഏത് തെണ്ടിക്കും സഹതാപം കാണിക്കാന്‍ നിന്ന് കൊടുക്കുന്ന നാണമില്ലാത്ത അക്ഷരങ്ങള്‍.. വെയില്‍ ഉരുകിയൊലിക്കുന്നു!!
''സമാധാനം..''
....എത്ര വയസ്സായി ങ്ങള്‍ക്ക്.''.?
കാണുന്നവര്‍ക്ക് തോന്നാത്ത വികാരം അനുഭവിക്കുന്നവര്‍ക്ക് ഇല്ലാത്ത മഹാ നരകം..
''തിരിച്ചു പോകാന്‍ സമ്മതിക്കില്ല''
''ആര്..''
''ആരും..'' 
''നിങ്ങള്ക്ക് പോകാന്‍ മനസ്സും ഇല്ലല്ലോ..'' അവസാനത്തെ ആണി അടിച്ചു കയറ്റുമ്പോ ഉള്ള അവാച്യമായ സുഖം ഞാന്‍ അനുഭവിക്കുന്നു.
''രണ്ടും ശരി തന്നെയാണ്..''
രണ്ടു ശരികള്‍ വരുമ്പോഴാണ് മനുഷ്യര്‍ക്കൊക്കെ വഴിമുട്ടുന്നത്‌..പിന്നെ താരതമ്യേന വലിയ സ്വന്തം ശരിയില്‍ തൂങ്ങി നഗരത്തിന്റെ വക്കുകളില്‍ ..മൂലകളില്‍..
സുബ്ഹി-മഗ്രിബു വാങ്ക് വിളികള്‍..
ഫയര്‍ എഞ്ചിന്റെ അലര്‍ച്ചകള്‍..
പോലീസ് വാനിന്റെ മൈക്കിലൂടെ ഉച്ചത്തില്‍ പായുന്ന തെറികള്‍..
സുഹൃത്തിനെക്കുറിച്ച്‌ ആണല്ലോ പറഞ്ഞു വന്നത്.. അയാളുടെ ഭാഗിക മരണത്തെപ്പറ്റി..പറുദീസാ നഷ്ടത്തെപ്പറ്റി ..ആദ്യം അറിഞ്ഞില്ല എന്ന് സൂചിപ്പിച്ചല്ലോ..രണ്ടാമതും പറയാം..അതെപ്പറ്റി യാതൊരു വിവരവും ലഭിച്ചില്ല..
പക്ഷെ അയാളുടെ രീതികള്‍ ഒരു യന്ത്രത്തിന്റെ തിരിചിലിനെ ഓര്‍മ്മിപ്പിച്ചു. അതിരാവിലെ ഇസ്തിരിയിട്ട വേഷവുമായി തെരുവിന്റെ അന്‍പതാം നമ്പര്‍ വിളക്കു കാലിനടുത്തു അയാള്‍ പ്രത്യക്ഷപ്പെട്ടു. 
പുലര്‍കാലം പഴയ ജെര്‍മ്മനിയിലെ മെയ്ദിന റാലിയുടെ ഫോട്ടോ.. ഇരുന്നും നിന്നും ഹോനിനു ചെവികൂര്‍പ്പിച്ചു ഉറങ്ങിയും നിരവധി ഒറിജിനല്‍ സഖാക്കള്‍..
ഇരുട്ടറയില്‍ നിന്ന് അപ്പോള്‍ പുറത്തിറങ്ങിയ ഒരു തര്‍ക്കോവ്സ്കി സിനിമയിലെ  നരക വണ്ടികള്‍..എങ്ങിയും ഞരങ്ങിയും ബ്രേക്കിടുന്ന ഒച്ചകള്‍..
ഒരു വണ്ടി അയാള്‍ക്ക്‌ മുന്നില്‍ നിന്നു. അടയാളം ബാക്കി വെയ്ക്കാതെ അയാള്‍ അപ്രത്യക്ഷനായി.
മാസത്തില്‍ മുപ്പതു ദിവസവും കൃത്യമായി അയാള്‍ അത് ചെയ്തു കൊണ്ടിരുന്നു. സമാന്തരമായി ഞാനും.
തിരിച്ചെത്തുന്നത് ഇരുട്ടത്ത്‌ ആണ്..
ഒരിക്കല്‍ അയാളുടെ താമസ സ്ഥലത്ത് പോകാന്‍ ഇടയായി..
ഗതി കേട്ടാലെ വിളിക്കൂ..ബുദ്ധിമോശം കൊണ്ടോ..അതി ബുദ്ധി കൊണ്ടോ പോകാന്‍ സമ്മതിച്ചു. 
തെളിവുകള്‍ ഒക്കെ കൃത്യം.. കള്ളം വലുതായി പറഞ്ഞിട്ടില്ല പഹയന്‍..
ലിഫ്റ്റ്‌ കൃത്യം..അഞ്ചാം നമ്പരും കൃത്യം..ചാവിയില്‍ താക്കോല്‍ തിരിയുന്ന ഒച്ച..
മരിച്ചു ജീവിക്കുന്ന മനുഷ്യരുടെ മുറി നിശ്ശബ്ദ്ധമായിരുന്നു.
വാതില്‍ തുറന്നതും അയാള്‍ ചുണ്ടില്‍ വിരല്‍ വെച്ച്..ശ്ശ്..
മിണ്ടരുത് എന്നതിനുള്ള ചിരപുരാതന ആന്ഗ്യം!!
സ്വീകരണ മുറിയില്‍ തന്നെ മൂന്നു പേര്‍ മരിച്ചു കിടക്കുന്നു.
''നൈറ്റ് ഡ്യൂട്ടി ആണ് മൂന്നു പേരും.''- കിടപ്പ് മുറിയിലേക്ക് കയറി വാതിലടയ്ക്കുംപോള്‍ അയാള്‍ മന്ത്രിച്ചു.
പാവങ്ങള്‍!! ഉറക്കം വന്നിട്ടുണ്ടാകുമോ..അതോ തന്നെപ്പോലെ നിദ്രഭിനയം..?
സുഹൃത്തിന്റെ മുറിയില്‍ വല്ലാത്ത മൂകത.
ഒരു മൂലയ്ക്ക് ഇട്ടു നാറിയ തുണികള്‍ ഒരു ബിന്നില്‍ കുത്തി നിറച്ചു ..ഇടതു വശത്ത് ഒരു കുട്ടിയുടെ പൊക്കം മാത്രമുള്ള ചൈനീസ് അയയില്‍ ഇസ്തിരി ഇട്ട അഞ്ചു ഷര്‍ട്ടുകള്‍ അവയുടെ പാന്റുകള്‍..തെളിവുകള്‍ അവശേഷിപ്പിക്കാതെ അടച്ചു തഴുതിട്ട ഒരു അലമാര..
മരണാനന്തര ജീവിതം എത്ര ലളിതമാണ്..! ആലോചിക്കാതിരുന്നില്ല അപ്പോള്‍..സുഹൃത്ത്‌ അതിനു വിരാമമിട്ടു. അങ്ങേര ധൃതിയില്‍ എന്തൊക്കെയോ തന്നു സല്‍ക്കരിച്ചു. വാറ്റു ചാരായം ഓര്‍ക്കുന്നുണ്ട്. ഒട്ടും വെള്ളം ഒഴിച്ചില്ല. വെള്ളത്തിന്‌ വില കൂടുതലാണ്..പെട്രോളിന് വിലയില്ല..ഒഴിച്ച് കുടിക്കാന്‍ പറ്റില്ലല്ലോ..ശാസ്ത്രമല്ലേ..
എല്ലാ മൂലകങ്ങളും കൂടിക്കുഴഞ്ഞ സംയുക്തം..നാവു പൊള്ളി..പിറകെ നാളവും ..
അന്നാണ് പേര് ചോദിക്കുന്നത്..പുരാണവും..
പുരാണത്തില്‍ മുഖ്യ കഥാപാത്രങ്ങള്‍..അപ്സരസ്സുകള്‍..അവളുമാര്‍..അമ്മ..അമായിയമ്മ...
ആദ്യം ചരിത്രം ..പിന്നെ ഭൂമിശാസ്ത്രം. ആ ലൈനിന്റെ കിടപ്പ് ഇപ്പോഴും..ഒരുപോലെ..സുഹൃത്തിനും അതില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല.
അയാള്‍ പണ്ട് ഏതോ പെണ്‍കുട്ടിയെ ഇഷ്ടപ്പെട്ടിരുന്നു എന്നും ..അല്ല ഏതാണ്ട് അത് പോലെ ആയിരുന്നു..അതുമല്ല..പരസ്പരം പറയാത്ത വെറും ഇഷ്ടം..എന്നൊക്കെ പറഞ്ഞു...ഒടുവില്‍ കണ്ണില്‍ നിന്ന് രണ്ടു തുള്ളി ഉള്ളിനീര് ചാടിച്ചു.
ഒടുവില്‍ പുറത്തു കടക്കുമ്പോള്‍..'' ഈ വര്‍ഗ്ഗം ഇങ്ങനാ..വിട്ടേര് സഖാവേ..'' എന്നാ തുളുനാടന്‍ പ്രയോഗത്തില്‍ ഞാന്‍ സംഗതി അവസാനിപ്പിച്ചു.
അപ്പോഴും അയാളുടെ പാതി മരണ കഥ ഞാന്‍ അറിഞ്ഞിരുന്നില്ല.
ഹസാവി തെരുവിന്റെ താപനില ഏറിയും കുറഞ്ഞും നരകസമാനം.!
ചൈനയില്‍ ഭൂകമ്പം ഉണ്ടായപ്പോഴും ഇന്ത്യയില്‍ പന്നിപ്പനി വന്നപ്പോഴും..ബംഗ്ലാ ദേശിലും ഫിലിപ്പൈന്‍സിലും വെള്ളം പോങ്ങിയപ്പോഴും ഹസാവിയിലെ ഭിത്തികളില്‍ പോസ്ടരുകള്‍ പ്രത്യക്ഷപ്പെട്ടു..'' സഹായിക്കുക..''
നിങ്ങളുടെ ദൈവങ്ങള്‍ക്ക് കഴിയാത്തത് ഈ നരകത്തില്‍ എങ്ങനെ..?
അതിന്റെ മറുപടി 'ഇസഡോര' പറഞ്ഞു തരുമായിരിക്കും.
ഹസാവിയില്‍ വന്നു രക്ഷപെട്ട 'പാതിപരേത'രില്‍  അഗ്രഗണ്യ എന്നാണു സുഹൃത്ത്‌ അവരെപ്പറ്റി പറയുക.
തെരുവിന്റെ നൂറ്റി എഴുപതാം വിലക്കുകാലിനടുത്തുള്ള തകരശീറ്റ് ഫ്ലാറ്റില്‍ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന ഇസഡോര ഇപ്പോള്‍ അഞ്ചാം വിലക്കുകാലിനടുത്തു 'ഫുളി furnished ' ഫ്ലാറ്റില്‍ ആണ് താമസം.
ഏതളവില്‍ ഇന്ഗ്ലിഷ് പഠിച്ചാലും 'ടാ' യ്ക്ക് പകരം 'താ ' പറയുന്ന ദാരിദ്ര്യം മാത്രം.
പൂര്‍വ്വ ജന്മത്തില്‍ അവര്‍ ഒരു കൃഷിക്കാരന്റെ വഴക്കാളിയായ മകള്‍ ആയിരുന്നു. തന്നിഷ്ടക്കാരി. പതിനാറാം വയസ്സില്‍ ഇഷ്ടപ്പെട്ട നായകനെ കെട്ടി ജീവിച്ചു വരുന്നതിനിടയിലാണ് മരണം..ഭീകരമായ കടത്തെ തുടര്‍ന്ന്..അതും പാഴ്ച്ചിലവിലാനെന്നു നാട്ടു വര്‍ത്തമാനം..
നാട്ടുകാരുടെ നാക്ക് വെട്ടണം..നല്ല പാക്കുവെട്ടി വച്ച്. ..ഇസഡോര ചൂടാവും.
കൃത്യം സമയം..
കൃത്യം കുട്ടികള്‍.
കൃത്യം ആഹാരം..
പാത്തും പതുങ്ങിയും നടത്തുന്ന ഭോഗങ്ങള്‍..
കൃത്യം എന്നാ വാക്കിനെ പുണ്യം എന്ന് അവര്‍ പരസ്പരം വിശ്വസിപ്പിക്കുന്നു.!
നല്ല തുനിയുടുതാലോ...ഇഷ്ടപ്പെട്ടവരുടെ കൂടെ ചുറ്റിയടിചാലോ..അതെല്ലാം പാഴ്ചിലവും , അങ്ങനെ ചെയ്യുന്നവര്‍ എല്ലാം ആത്മഹത്യ ചെയ്തു പ്രായശ്ചിത്തം ചെയ്യേണ്ടവരുമാകുന്നു..മുടിഞ്ഞ സോഷ്യലിസം കാരണം ഇസഡോര നാട് വിട്ടു..
ഏതായാലും പുനര്‍ജന്മത്തില്‍ ഉയര്ച്ചയുണ്ട്...ദിവസവും പുരോഗതി.
സുഹൃത്തിനു വളരെ മതിപ്പാണ്.
അടുത്ത ഫ്രണ്ട് എന്നാണു അവളെപ്പറ്റി പറയുക..
മതിപ്പിന്റെ കാരണം..മാനുഷികം..പരോപകാരം..
''അറ്റ്ലീസ്റ്റ് ഷീ നോ വാട്ട്‌ ഷീ ഡൂ''....ഒറ്റവാക്കില്‍ കാര്യപ്രാപ്തി.
സുഹൃത്ത്‌ വല്ലാതെ ബോറടിക്കുമ്പോള്‍ ഇസടോര യുടെ  വാതിലില്‍ മുട്ടും. ഏപ്പോഴും നല്ല സല്‍ക്കാര പ്രിയ ആയ അവള്‍ അദ്ദേഹത്തെ മാമ്പഴ ജൂസ് നല്‍കി സ്വീകരിക്കും. പിന്നെ ഒരു ചെറിയ മുറിയില്‍ വാതില്‍ അടച്ചിട്ടു തമാശകള്‍ പറയും. അന്തവും കുന്തവും ഇല്ലാത്ത തമാശകള്‍..'ടാ' യ്ക്ക് പകരം 'ത'...
ആ കഥകള്‍ കേട്ട് കേട്ട് സുഹൃത്തിനു സാമ്പത്തിക ബുദ്ധിമുട്ടുണ്ടാകാരുണ്ട് പലപ്പോഴും..അന്നേരവും ഇസഡോര തന്നെ സഹായിക്കും..നൂറു 'ക' യ്ക്ക് പത്തു 'ക' നിരക്കില്‍ സുഭിക്ഷമായ സഹായം.!
ഇപ്പോള്‍ അദ്ദേഹത്തിന്റെ  എ. ടി.എം . കാര്‍ഡും അവിടെയാണ് സൂക്ഷിക്കുന്നത്. വെറുതേ കളഞ്ഞു പോകേണ്ടല്ലോ..!
പാതി മരണ ശേഷവും പുരാതനമായ ചില ചലനങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു എന്ന് സുഹൃത്ത്‌ തെളിവ് തരുന്നു.
ഹസാവിയില്‍ 'രോഗ'ബാധ കുറവാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യ സമ്പന്നരുടെ ഭൂഖണ്ഡം ആണെന്ന ബി.ബി.സി റിപ്പോര്‍ട്ട് പോലെ ..പരെതര്‍ക്ക് എന്തസുഖം?
സുഹൃത്ത്‌ ദിവസങ്ങളോളം അപ്രത്യക്ഷനായാലും അടുത്ത ചന്ദ്രോദയത്തില്‍ പ്രത്യക്ഷപ്പെടും. എല്ലാ സുഖവിവരവും  അച്ചടി ഭാഷയില്‍ അന്വേഷിക്കും.
ക്രിസ്തുമസിനു കണ്ടില്ല. അത് ഒറ്റ ദിവസത്തെ പരിപാടിയാണ്. കാണാന്‍ പറ്റിയെന്നു വരില്ല.
പക്ഷെ ഓണത്തിന് മുങ്ങാന്‍ കഴിയില്ല. കാരണം ഓണം ഒരു വര്‍ഷമാണ്‌..അത്തം മുതല്‍ അടുത്ത വര്ഷം അത്തം വരെ നീണ്ടു നില്‍ക്കുന്ന ..അത് എല്ലാവരെയും ആഘോഷിപ്പിച്ചേ വിടൂ..
ലുലു ഓണം
ഗള്‍ഫ്‌ മാര്‍ത് ഓണം.
ബദര്‍ -അല്‍-മുല്ല ഓണം..തുടങ്ങി..
തിരു, കൊല്ലം, ആലപ്പി, പതിനാലു ജില്ലകളും കഴിഞ്ഞു...
കറ്റാനം, മേപ്പള്ളിക്കുട്ടി, തഴവ, സ്ഥലങ്ങളും ശേഷം..
മേടമുക്ക്..വേലഞ്ചിര തുടങ്ങിയ അസ്സോസ്സിയേഷനുകളും കൂടി ആഘോഷിച്ചിട്ട് വരുമ്പോള്‍ ഒരു വര്ഷം തീരെ ചെറിയ ഒരു സമയം..മാത്രം.. ഒരു വര്‍ഷത്തിനിടെ എപ്പോഴെങ്കിലും അങ്ങേരെ  കാണാതിരിക്കുന്നത് എങ്ങനെ..
''കേരളത്തില്‍ മാത്രമാണ് പത്തു ദിവസം കൊണ്ട് സമാപന ചടങ്ങ് നടത്തുന്നത്..''
ഞാന്‍ കാണുമ്പോള്‍ സുഹൃത്ത്‌ നല്ല മൂഡിലായിരുന്നു..
''ആഘോഷിച്ചോ''
''ഇല്ല''
'' ആഘോഷിക്കുന്നുണ്ടോ ?"
''ഇല്ല'' അങ്ങേര്‍ നിര്‍ബാധം പുകച്ചു തള്ളി.
''അതെന്താ സഖാവേ ഒരു റിബല്‍ ലൈന്‍..?''
'' എല്ലാ ആഘോഷങ്ങളും ഇരുപത്തഞ്ചു വയസ്സ് വരയല്ലേ ഉള്ളൂ..!''

അദ്ദേഹം ഒരു തത്വ ചിന്ത എറിഞ്ഞു തന്നു ..കടി കൊള്ളാത്ത എല്ലിന്‍ കഷ്ണം..!

''മനസ്സിലായില്ല..'' ശെരിക്കും ഒന്നും മനസ്സിലായില്ല..ദാരിദ്ര്യം അടിയറ വെച്ചു.

''അതിനു ശേഷം എല്ലാ മനുഷ്യരും അതിന്റെ ഓര്‍മ്മകളില്‍ ആണ് ജീവിക്കുന്നത്..''
- വീണ്ടും പുക..

''കാരണം?''

''അവിടെ ഒരു മരണം സംഭവിക്കുന്നു..''
ഓഹോ..
അദ്ദേഹം ഇനിയെന്താണ് പറയാന്‍ പോകുന്നത് എന്ന്  എനിക്ക് വിദൂര സങ്കല്‍പ്പത്തിന് പോലും സാദ്ധ്യതയില്ല, എങ്കിലും ചോദിച്ചു..
''തനിക്കിപ്പോ എത്ര വയസ്സായി..?''

''ഇരുപത്തഞ്ചിനു ശേഷം പത്ത്''

ആ കണക്കു എനിക്ക് വല്ലാതങ്ങ് ബോധിച്ചു. അതയാള്‍ നേരിട്ട് മുപ്പത്തഞ്ചു  എന്ന് പറഞ്ഞിരുന്നെങ്കില്‍ ഭാവിയില്‍ ഞാന്‍ ആത്മഹത്യ ചെയ്തേനെ..വിദൂര ഭാവിയില്‍..
മരണത്തിനു ശേഷം പത്ത്..വര്‍ഷങ്ങള്‍..

അദ്ദേഹം സുഹൃത്ത്‌ എന്ന നിലയില്‍ നിന്ന് വളരെയേറെ വളര്‍ന്നു പോയെന്നു എന്നിലെ കുള്ളന്‍ ഓര്‍മ്മിപ്പിച്ചു. ഞാന്‍ കണ്ടു കൊണ്ടിരുന്നത്..സംസാരിച്ചു കൊണ്ടിരുന്നത് മരിച്ച ഒരാളോടായിരുന്നു!
''ചരമ ദിനം ?''
''ജൂണ്‍ ഇരുപത്തി ഒന്ന്..'' അദ്ദേഹം കാര്യമായി തന്നെ പറഞ്ഞു..
എനിക്ക് പിന്നില്‍ അഴുക്കു പിടിച്ച തെരുവ് വിളക്കുകള്‍ ഒന്നൊന്നായി തെളിഞ്ഞു വന്നു. അത് നൂറ്റി എഴുപതാം വിലക്ക് വരെ ഒറ്റ സെക്കണ്ടില്‍ സംഭവിച്ചു. പാതി പരേതരുടെ തെരുവില്‍ ഒരു സന്ധ്യയുടെ ആരംഭം..

അപ്പോള്‍ പറഞ്ഞു വന്നത് മരിച്ചു ജീവിക്കുന്നവരുടെ ലോകത്തെ പറ്റിയാണ്..
മനുഷ്യരെ പറ്റിയാണ്..

മനുഷ്യര്‍..

ഇത്രയും തമാശ നിറഞ്ഞ വിഷയം വേറെ എന്തുണ്ട്..?...













Saturday, October 22, 2011

നായ്ക്കള്‍ ...

ഒരിക്കല്‍ ..വല്ലാതെ ദുഖിതനായി ഇരിക്കുമ്പോള്‍ അയാള്‍ ഭൂമിയിലെ മറ്റു മനുഷ്യരെക്കുറിച്ച് ഓര്‍ത്തു.
 പെട്ടന്ന് ലോകം നിശ്ശബ്ദമാക്കപ്പെട്ട ഒരു ആജ്ഞ..എവിടെ നിന്നാണത് പുറപ്പെട്ടത്‌..?
 കണ്ണ് തുറന്നു .  ഒരു പ്രകാശം പെട്ടന്ന് ഉള്ളിലെ ഇരുട്ടിനെ കുറച്ചത് പോലെ!
പിന്നീടു അതിനെപ്പറ്റിയായി ചിന്ത. മുറിക്കു വിശാലമായ ജനാലകള്‍ ഉണ്ടായിരുന്നു. പുറത്തു ചൂള മരങ്ങളുടെ  തണലും കുറെ പൂച്ചെടികളും. 
ജനാലകള്‍ കൊതുക് കടക്കാതിരിക്കാനുള്ള കമ്പി വലകള്‍ കൊണ്ട് മറച്ചിരുന്നു. പെട്ടന്ന് തോന്നിയൊരു ആവേശത്തില്‍ അയാള്‍ ഒരെണ്ണം വലിച്ചു പറിച്ചു കളഞ്ഞു. പിന്നെ വെളിയില്‍ ഇറങ്ങി അടുത്ത quartersil  ചെന്ന് ഒരു വാക്കത്തി ചോദിച്ചു. അവിടുത്തെ ചെറിയ പെന്കുട്ട്യാണ് കത്തിയുമായി വന്നത്..
'' എന്താണ് അങ്കം ?''
'' സേവനവാരം..!'' രണ്ടുപേരും ചിരിച്ചു. അവളുടെ മുടി അലസമായി നീണ്ടു കിടന്നു. അയാള്‍ തന്റെ ജനാലയ്ക്കല്‍ എത്തി  തണല്‍ അടിക്കുന്ന ചില്ലകള്‍ കുറെ മുറിച്ചു കളഞ്ഞു. ഒരാഴ്ച കഴിഞ്ഞാല്‍ വീണ്ടും മുറിക്കേണ്ടി വരും.. ഇത്ര   പാടുണ്ടാവില്ല. !!
വീണ്ടും മുറിയിലേക്ക് വരുമ്പോള്‍ മനസ്സ് പെട്ടന്ന് കൊട്ടിയടയ്ക്കുന്ന തോന്നല്‍ .. വെളിച്ചം കയറി വന്ന ജനാലയിലൂടെ ദൂരെ പുല്തകിടിയിലേക്ക് നോക്കി നിന്ന്. അവിടെ സന്തോഷം ജെനിപ്പിക്കുന്ന എന്തോ ചിലത്..
വെളിച്ചത്തില്‍ അയാളുടെ വിശ്വാസം കൂടി വന്നു. 
ഉറങ്ങുമ്പോള്‍ വെളിച്ചം കെടുതെണ്ടതില്ലന്നു തീരുമാനിച്ചത് അങ്ങനെയാണ്. ചിലപ്പോള്‍ ആശുപത്രിയില്‍ കിടക്കുന്നത് പോലെ തോന്നും. എന്നാലും ഒരു ആശ്വാസം ഒക്കെയുണ്ട്. 
മറ്റു ഫ്ലാറ്റിലെ ആള്‍ക്കാര്‍ കടന്നു പോകുമ്പോള്‍ വെളിച്ചം വീണ അയാളുടെ പുതിയ ജനാലയിലൂടെ നോക്കി. ചിലരുടെ മുഖം അയാളും . അങ്ങനെ ചില പ്രത്യേക സമയങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ സാദ്ധ്യതയുള്ള മനുഷ്യരുടെ ലിസ്റ്റ് അയാളുടെ ഉള്ളില്‍ രൂപം കൊണ്ടു.
ജോലി കൃത്യ സമയം പാലിച്ചാണ്. അതുകൊണ്ട് ഒഴിവു സമയം വേണ്ടുന്നതില്‍ അധികം. 
രാവിലെ എല്ലാ മുറികളിലും തിരക്കിന്റെ ഒരു അരങ്ങാണ്. എത്ര ഒഴിവാക്കിയാലും ഒഴിഞ്ഞ ചോറ് പാത്രം ..കുട്ടികള്‍ സ്കൂളില്‍ കൊണ്ടു പോകുന്ന തരം...താഴെ വീഴുന്ന ഒരു ശബ്ദമെങ്കിലും കേള്‍കാം.
അടുത്ത quartersile പെണ്‍കുട്ടി വളരെ സൂക്ഷിച്ചു അവളുടെ വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു പിന്നെ നിയന്ത്രണം വിട്ടത് പോലെ പായുന്നതും കാണാം. 
മുറിയില്‍ ചെന്ന് കയറിയാല്‍ വിശാലമായ വെളിച്ചം. ..
ചെറിയ ഭ്രാന്ത്‌..
രോഗിയും ഡോക്ടറും ഒരാള്‍ തന്നെയായ ചെറിയൊരു ആശുപത്രി. 
ഡോക്ടര്‍ രോഗിക്ക് വേണ്ടി ചായ ഉണ്ടാക്കും .രണ്ടു മൂന്നു ചായ കപ്പുകളില്‍ നിറച്ചു വെയ്ക്കും . ഒന്ന് രോഗിയ്ക്ക്. ഒന്ന് ഡോക്ടര്‍ക്ക്‌. ഒന്ന്..
പിന്നീടുള്ള ദിവസങ്ങളില്‍  പിടികിട്ടി.. . മുറിയില്‍ വരുന്നതാണ് പ്രശ്നം.  അതിരാവിലെ കാണുന്ന തോട്ടിലെ വെള്ളം അതില്‍ വന്നു കേറുമ്പോള്‍ കല്ല്‌ വീണു കലങ്ങുന്നു. !!
പിന്നെ ജോലി കഴിഞ്ഞു ഉറക്കം വരുന്നത് വരെ നടപ്പായി പണി. അതിരാവിലെ കമ്പനിയില്‍ നിന്ന് പുറത്തു വിട്ടാല്‍ പിന്നെ നടക്കാന്‍ തുടങ്ങി. കമ്പനിയില്‍ നിന്ന് പാല്‍ വാങ്ങി നടന്നു പോകുന്നവരെ ശ്രദ്ധിച്ചാല്‍ നടത്തത്തിനു നല്ല വേഗം കിട്ടും. 
ചായ വില്‍ക്കുന്ന കടയ്ക്കു മുന്‍പില്‍ തപസ്സിരുന്നു ചായകുടിക്കാന്‍ നല്ല രസം!
പലരുടെയും രാവിലത്തെ ഭക്ഷണം അത് മാത്രമാണ്. തനിക്കു മാത്രമാണ് നേരം കൊല്ലി!
വഴിയുടെ ഇരുവശത്തും പുതിയ കെട്ടിടങ്ങള്‍ ..നാലോ അഞ്ചോ വര്ഷം പഴക്കമുള്ളത് തന്നെ പൊളിച്ചു പണിയുന്നു. .. ക്രെയിനില്‍ നില്‍ക്കുന്ന മനുഷ്യന് ഉറക്കച്ചടവ് കാണുമോ? ഈ നഗരത്തെ ഒരു പരിധിവരെ തനിച്ചു കാണുന്ന അയാള്‍ക്ക്‌ ബോറടിക്കാന്‍ വഴിയില്ല. !
പിന്നെ കാണുന്നത് മനോഹരമായ ഒരു ശവകുടീരമാണ്. പൂക്കളും മരങ്ങളും മാര്‍ബിള്‍ ഫലകവും മനസ്സിനെ വേറൊരു വഴിയിലേക്ക് തള്ളി വിടും. അനശ്വരത കിട്ടാന്‍ എത്ര പണം ചിലവാകും? വീണ്ടും വെള്ളം കലങ്ങുന്നു എന്ന് തോന്നുന്നതോടെ യാത്ര അവസാനിക്കും.
ഏതായാലും ആശുപത്രിയില്‍ നിന്ന് കൂടുതല്‍ സമയം പുറത്തിറങ്ങുക എന്നത് നല്ല കാര്യമാണ് എന്ന് അയാള്‍ക്ക്‌ ബോദ്ധ്യപ്പെട്ടു. 
ക്രമേണ..ദിവസത്തിന്റെ നല്ലൊരു ഭാഗവും നടന്നു തീര്‍ത്തു ഉറക്കത്തിലേക്കു പോകുക പതിവായി. ക്രെയിനും..ചായക്കടയിലെ പുതിയ അതിഥികളും സ്വപ്നത്തിലേക്ക് വന്നതോടെ അരൂപികള്‍ താല്‍കാലികമായി പുറത്താക്കപ്പെട്ടു.
ഫോണില്‍ അയാള്‍ വീട്ടുകാരോട് സ്നേഹത്തില്‍ സംസാരിച്ചു. കലഹിക്കുമ്പോള്‍ മറുത്തൊന്നും പറയാതെ കട്ട് ചെയ്തു. രാത്രികളില്‍ തിരിച്ചു വിളിച്ചു. മനുഷ്യര്‍ രാത്രിയില്‍ മനുഷ്യരുടെ തന്നെ അടിമയാകുന്നത് അനുഭവിച്ചു.. പകലിന്റെ ശൌര്യം അടങ്ങി സ്വച്ചരൂപരായ മനുഷ്യര്‍ രാത്രിയില്‍ ദേവതമാരാകുന്നത് ഭൂമിയിലെ സുന്ദരമായ അനുഭൂതി തന്നെ..!

കാതടപ്പിക്കുന്ന മുഴക്കങ്ങളുമായി മഴക്കാലം വന്നു. പലപ്പോഴും യാത്ര മുടങ്ങി . അയാള്‍ മുറിയില്‍ തനിച്ചായി. പത്രങ്ങളും മാസികകളും എത്ര നേരമെന്നു വച്ചാണ് വായിക്കുക. പത്ര വാര്‍ത്തകള്‍ കഥകളെക്കാള്‍ സാങ്കല്പ്പികമായാണ് എഴുതുന്നതെന്ന് തോന്നി. കഥകള്‍ വാര്തകലേക്കാള്‍ സാങ്കേതികവും..

ഒരു ദിവസം മഴയത്ത് ജോലി കഴിഞ്ഞു വരുമ്പോള്‍ പോര്‍ച്ചില്‍ ഒരു പട്ടി കിടക്കുന്നു. വിരട്ടിയപ്പോള്‍ അത് മഴയത്തേക്ക് ഓടി..കിടന്നയിടത്ത് വല്ലാത്ത ഒരു മണം..
പിന്നെ എപ്പോള്‍ പുറത്തു പോകുമ്പോഴും ..വരുമ്പോഴും പട്ടി ചാടി ഇറങ്ങും.തിരിച്ചെത്തി കിടക്കും.
കുറച്ചു ദിവസം കൊണ്ടു അതിന്റെ പേടി മാറി. ചാടി ഇറങ്ങുന്നത് ചടങ്ങായി.
മഴ കലശലായി. വെള്ളപ്പൊക്കത്തിന്റെ..മരണത്തിന്റെ..സര്‍ക്കാരിന്റെ പിടിപ്പുകേടിന്റെ വാര്‍ത്തകള്‍ പത്രത്തില്‍ വന്നു . അയാള്‍ വെളിച്ചത്തില്‍ ഉണ്ടു, ഉറങ്ങി..
പുറത്തു നായ കിടക്കുന്നയിടത്ത് വല്ലാത്ത നാറ്റവും ഈച്ച ശല്യവും..
അടുത്ത quartersile പെണ്‍കുട്ടി ഒരു രാവിലെ കാത്തു നിന്നു.
'' ആ നായ വന്നാല്‍ എറിഞ്ഞു ഓടിക്കണം...''
''ഓഹോ..ഞാന്‍ ദിവസവും ഓടിക്കാറുണ്ട്. .അത് പോവത്തില്ല.''
'' നല്ല ഏറു കൊണ്ടാല്‍ പിന്നെ വരില്ല..'' സംസാരം നീട്ടാന്‍ ശ്രമിക്കാതെ അവള്‍ അകത്തേക്ക് പോയി.
അയാള്‍ കെണി വെച്ചു. നല്ല രണ്ടു കല്ലെടുത്ത്‌ കതകിനു മറഞ്ഞിരുന്നു. മഴ ഒന്ന് ഉറച്ചപ്പോള്‍ അത് നനഞ്ഞു കയറി വന്നു. ഈച്ചകള്‍ നാലുപാടും ചിതറി...വെള്ളം ഇറ്റു വീണു പോര്‍ച്ചു നനഞ്ഞു..പിന്നെ ഒട്ടും അമാന്തിച്ചില്ല. അയാള്‍ പെട്ടന്ന് പ്രത്യക്ഷപ്പെട്ടു ഉന്നം വെച്ചു എറിഞ്ഞു..
അയാള്‍ കരുതിയത്‌ പോലെ അത് ഓടിയില്ല.! മൂന്നാല് ചുവടു ഓടിയിട്ടു..ഏറു കൊള്ളാനായി..ചരിഞ്ഞു നിന്നു..അയാള്‍ക്ക്‌ ഉന്നം പിഴച്ചില്ല. പിന്നെ ഒരാര്‍ത്തനാദം ..ഒരു കാല്‍ മാത്രം നിലത്തു നിന്നുയര്തിപ്പിടിച്ചു മോങ്ങിക്കൊണ്ട്  നായ നിന്നു....അയാള്‍ എറിഞ്ഞ കാലിന്റെ മറു വശത്ത് വായോളം വലിപ്പമുള്ള ഒരു വൃണം ആയിരുന്നു...ഒരു മനുഷ്യന് പോലും താങ്ങാന്‍ പറ്റാത്ത അത്ര.. കാല്‍.. വായുവില്‍ വിറച്ചു.. താണു..
രണ്ടാമത്തെ കല്ല്‌ അയാളുടെ കയ്യില്‍ നിന്നു താഴെ വീണു..
നായയുടെ മോങ്ങല്‍ ദൈര്‍ഘ്യം കുറഞ്ഞു വന്നു. ചെറുതായ്..ചെറുതായി..ഒരെങ്ങലടി നിര്‍ത്തിയ കുട്ടിയെപ്പോലെ..
അകത്തിരുന്നു അത് കേള്‍ക്കുമ്പോള്‍ അയാള്‍ക്ക്‌ പെന്കുട്ട്യോട് വല്ലാത്ത ദേഷ്യം തോന്നി..പിന്നെ അത് തന്നോടായി..അത് വളര്‍ന്നു..പ്രകാശത്തിനു പോലും അടക്കാന്‍ പറ്റാതെ.
അയാള്‍ കിടക്കയില്‍ വീണു. കണ്ണുകള്‍ നനയുന്നു..ആരും കാണുന്നില്ല എന്നുറപ്പുള്ളത് കൊണ്ട് കരഞ്ഞു.
പിറ്റേ ദിവസം മുതല്‍ അയാള്‍ ഒരു തീരുമാനം എടുത്തു.
രാത്രിയില്‍ ഡയറിയില്‍ നൈറ്റ്‌ മനജര്മാര്‍ ഉണ്ടാകും. ഡോക്ടര്‍: ബന്വാടിയ  വരുന്ന ദിവസം അയാള്‍ മനസ്സിലാക്കി.
അയാളുടെ ആവശ്യം കേട്ടപ്പോള്‍ ബന്വാടിയ തലയാട്ടി. കൂടുതല്‍ സംസാരിക്കുന്ന പ്രകൃതമല്ല ഡോക്ടരുടെത്. ..
'' എന്റെ മുറിയുടെ വാതില്കല്‍ ഉണ്ടാകും ..എപ്പോഴും..''
'' ഇപ്പോള്‍ കാണുമോ..?''
'' വല്ലാതെ മെലിഞ്ഞു..ഓടാനും വയ്യ..അവിടെ തന്നെ കാണും..''
ബന്വാടിയ ഒരു സിഗരട്ട് വലിച്ചു കൊണ്ടു ഒന്നും പറയാതെ നടന്നു ഇരുട്ടിലേക്ക് മറഞ്ഞു. മഴയായതു കൊണ്ടു സെക്യുരിറ്റി വിളക്കുകള്‍ പലതും അണച്ചിരുന്നു..
ബന്വാടിയയെ അടുത്ത ദിവസങ്ങളില്‍ കാണുകയുണ്ടായില്ല.
അയാള്‍ പോകുമ്പോഴും വരുമ്പോഴും നായയെ നോക്കി. വലിയ മാറ്റമൊന്നുമില്ലാതെ മുറിവില്‍ നക്കി അത് പതുങ്ങിക്കിടന്നു.
മൂന്നാല് ദിവസം കഴിഞ്ഞു. നായയില്‍ ചില മാറ്റങ്ങള്‍ കണ്ടു.. ഇടയ്ക്കിടെ പുറത്തു പോകുന്നുണ്ട്.
അയാള്‍ അതിനു തീറ്റി കൊടുക്കുവാന്‍ ഒന്നും തുനിഞ്ഞില്ല. വല്ലപ്പോഴും ഇട്ടു കൊടുക്കുന്ന ബ്രെഡ്‌ അറ്റവും മൂലയും കടിച്ചു അവിടവിടെ കിടന്നു.
ഒരു ദിവസം പെണ്‍കുട്ടി അതിനെ നോക്കി നില്‍ക്കുന്നത് അയാള്‍ കണ്ടു.
വൈകിട്ട് പോര്‍ച്ചില്‍ കുറെ ചോറും..
മുറിവ് നന്നായി ഉണങ്ങിയിരിക്കുന്നു. അയാള്‍ക്ക്‌ വിശ്വാസം വന്നില്ല.
അയാള്‍ കാത്തിരുന്നു ബന്വാടിയയെ കണ്ടു.
'' ഞാന്‍ അന്ന് തന്നെ ഇന്‍ജെക്ഷന്‍ കൊടുത്തിരുന്നു. ഉണങ്ങാന്‍ ആണെങ്കില്‍ ഉണങ്ങും..''
വൈകിട്ട് വരുമ്പോഴും പെണ്‍കുട്ടി അവിടെ നില്‍ക്കുന്നു.
'' ആരാണ് ഡോക്ടറെ അറിയിച്ചത്?''
അയാള്‍ ഉത്തരം ഒന്നും പറഞ്ഞില്ല.
'' നല്ല ഡോക്ടരാ..നാട്ടുകാര്‍ പറയുന്നത് പോലെ ഒന്നും അല്ല ''
നാട്ടുകാര്‍.!!!..അയാള്‍ക്ക്‌ ദേഷ്യം വന്നു.
''ചോറ് പാത്രത്തില്‍ കൊടുത്തോ..ഇവിടെ തറയില്‍ ഇടരുത്..''
നായ അയാളെ പിന്നാലെ നോക്കി അവിടെ തന്നെ കിടന്നു. വെളിച്ചത്തില്‍ കുളിച്ചു കിടക്കുമ്പോള്‍ അയാള്‍ക്ക്‌ വല്ലാത്ത സമാധാനം തോന്നി.
കൈകളില്‍ നിന്ന് വഴുതി പോകുന്ന ഒരു നായയെ സ്വപ്നം കണ്ടു. അത് ഒരു കുട്ടിയെപ്പോലെ സംസാരിച്ചു. അയാള്‍ അതിന്റെ മുഖം വ്യക്തമായി കണ്ടില്ല. കാലുകള്‍ മാത്രം.
മഴക്കാലം കനത്തതോടെ ബന്വാഡിയ പ്ലാന്റില്‍ കൂടുതല്‍ സമയവും ചിലവഴിച്ചു. പലപ്പോഴും നായ അവരുടെ സംഭാഷണത്തിന് തുടക്കം നല്‍കി.
'' ഇനി അത് ചുറ്റുവട്ടത്ത് തന്നെ കാണും...മനുഷ്യരെപ്പോലെ അല്ല..''

ഈ മനുഷ്യന്‍ പലപ്പോഴും തന്നെ അത്ഭുതപ്പെടുത്തുന്നു. കട്ടിമീശയും കഷണ്ടി തലയും കൂര്‍ത്ത കണ്ണുകളും ഗൌരവം വിടാത്ത മുഖവും..അളന്നു മുറിച്ച സംസാരം ..പെരുമാറ്റം.
തിരികെ മുറിയില്‍ എത്തുമ്പോള്‍ അരൂപികള്‍ കൂട്ട് വരുന്നു. ഒരു ഇടവേള അവസാനിച്ചു . ഇനി പ്രകാശത്തിനു ഒന്നും ചെയ്യാനില്ല.
രാത്രിയില്‍ മുറിക്കു പുറത്തിറങ്ങി. മതില്‍ ചുറ്റി കടന്നു പുല്തകിടിയിലേക്ക് നടന്നു. രാത്രിയില്‍ കാവലിരുന്ന ഗൂര്‍ഖ സലാം പറഞ്ഞു. ഇനി അവനു ഉറക്കം ഉണ്ടാകില്ല.
മഴ മാറിനില്‍ക്കുന്നു..കുറെ ദിവസങ്ങളായി .
ചെറിയ കുളത്തില്‍ നിറയെ മീനുകളാണ്. വളര്‍ത്തുന്നു. തിന്നാന്‍ ആരുമില്ല. ഓഫീസര്‍മാര്‍ ജോലിക്ക് പോകുമ്പോള്‍ ഭാര്യയോ വേലക്കരിയോ കുട്ടികളുമായി പുല്തകിടിയിലേക്ക് വരും. കുട്ടികള്‍ ഊഞ്ഞാലാടും. ഭാര്യമാര്‍ ദൂരെ നോക്കി സ്വപ്നം കാണും..വിധിയെ പഴിക്കും.. വേലക്കാരികള്‍ കുട്ടികളെ കുളത്തിനരികില്‍ കൊണ്ട് വരും..
മീനുകള്‍ പാഞ്ഞു വരും . മനുഷ്യരെ ഭയമില്ല.
ഭക്ഷണം മാത്രം മതിയെന്ന് ലോകം പലരെയും തെറ്റിദ്ധരിപ്പിക്കുന്നു. മീനുകളെയും.
ശല്യമില്ലാതെ തകിടിയില്‍ ഇരിക്കുമ്പോള്‍ ഇരുട്ടിലൂടെ നായ്ക്കള്‍...‌.. ഓടുന്നു.. മുന്നില്‍ ഒന്ന് ..പിന്നില്‍ ഒരു കൂട്ടം.
കൂട്ടത്തില്‍ മെലിഞ്ഞ നായ..എവിടെ നിന്നായാലും തിരിച്ചരിയാമെന്നായിട്ടുണ്ട്‌.
തലയില്‍ ഒരു തേന്‍ കൂട് തകരുന്നു.. കാതില്‍ ഇരമ്പം..
കണ്ണുകള്‍ അടച്ചാല്‍ തോറ്റു പോകും. അടുത്തെവിടെയോ നിന്ന് സ്നേഹഭാവത്തില്‍ ആജ്ഞകള്‍..! പലപ്പോഴും തകര്‍ന്നത് അങ്ങനെയാണ്. അഭിനയത്തെ സ്നേഹമായി കണ്ടു. പരിഹാസം പുഞ്ചിരിയായും. !
മീനുകള്‍ പുളഞ്ഞു. വെളിച്ചം മിന്നല്‍ പോലെ വേരുകളായി വളര്‍ന്നു ചത്തു.
എത്ര നേരം കിടന്നെന്നു ഓര്‍മ്മയില്ല.
'' സാര്‍..സാര്‍'' ഗൂര്‍ഖയാണ്..സിഗരറ്റിന്റെ മണം..എഴുന്നേറ്റപ്പോള്‍ അവന്‍ താങ്ങാന്‍ ശ്രമിച്ചു. ''വേണ്ട..ഉറക്കം.. വന്നു..''
അവന്‍ പിടി വിട്ടില്ല.
'' നായകള്‍ ..കൂട്ടമായി വന്നാല്‍ ഞാന്‍ കാണില്ല...''
''ഓ..ഒന്നുമില്ല. ..താന്‍ പൊക്കോ..''
നടന്നു മുറിയില്‍ എത്തി . തുറന്നു കിടക്കുന്നു. അകത്തു നായ കയറിയോ? വല്ലാത്ത മണം..
ഉറക്കത്തില്‍ അരൂപികള്‍ കൂട്ടമായി ഓടുന്നു. വെള്ളത്തില്‍ പുളഞ്ഞു ചാടുന്നു.
മുഖം മാത്രമേ മാറ്റമുള്ളൂ..ഭാവം..പുച്ഛം..!
ജനാലയില്‍ കാറ്റ് കുതിച്ചു കയറുന്നു. ഒഴിഞ്ഞ പാത്രത്തിലേക്ക് സമുദ്രം പകരുന്ന ഹ്ഗാ..ഹ്ഗാ..ശബ്ദം.ഇടവേളയില്ലാതെ ഒഴുകുമ്പോള്‍ കൈ വരുന്ന അപാരമായ നിശ്ശബ്ദത. ....
പിറ്റേ ദിവസം ഒരു നോട്ടീസ് കയ്യില്‍ കിട്ടി . മാനേജര്‍ക്ക് അത്യാവശ്യമായി കാണണം.! അയാള്‍ക്ക്‌ ഫോണില്ലേ..ശിലായുഗത്തില്‍ പിറക്കേണ്ട കിഴങ്ങന്‍.
വാതിലില്‍ എത്തുമ്പോഴേ കണ്ടു നരച്ച കണ്പീലിയും കറുപ്പിച്ച പുരികവും കൊണ്ടുള്ള ഓതിരം..കടകം..
''ഒന്നും പറയുന്നില്ല. അത് പലവട്ടം കഴിഞ്ഞതല്ലേ. ''
''പറഞ്ഞാല്‍ ..എന്താണെന്ന്..'' കിളവനും അവസരം മുതലെടുക്കുകയാണ്..തല തല്ലി പൊളിക്കണം..
'' വേണ്ട..അത് ബോറാണ്....''
സോളന്കീ...
വയസ്സന്‍ ശിപായി ഒരു രേജിസ്ടരും കൊണ്ട് ഓടി വന്നു. നല്ല പരിചയമുള്ള ആ ചിരികൊണ്ട് ഉള്ളൊന്നു തണുത്തു. എന്താണ്? അയാളോട് ആണ്ഗ്യത്തില്‍ ചോദിച്ചു. അങ്ങേര്‍ കണ്ണിറുക്കി. മാനേജര്‍ കണ്ണുരുട്ടി. ശിപായി വലിച്ചു മാറ്റിയ കര്‍ട്ടന്‍ പോലെ വാതിലിനു വെളിയിലായി. അതടഞ്ഞു.
നല്ല പരിചയമുള്ള ഗ്രന്ഥം.ഒട്ടോര്തപ്പോള്‍ രാവിലെ കൂടി കണ്ടതാണ്..
ഓ..എന്റെ ഷിഫ്റ്റ്‌ റിപ്പോര്‍ട്ട്‌ ..
കിളവന്‍ അടയാളം വെച്ച ഒരു ഭാഗം തുറന്നു..
ജൂണ്‍  പതിനേഴു ..പ്രിന്റ്‌ ചെയ്തയിടം വ്യക്തമാണ്.
താഴെ വല്ലിപ്പടര്‍പ്പുകളുടെ..അല്ല
..ഓളങ്ങള്‍..
അല്ല അര്‍ദ്ധവൃതങ്ങളുടെ ഒരു കാടാണ്..
നീല കാട്....മുടിച്ചുരുളുകള്‍ പോലെ..വൃത്തികെട്ട പുളഞ്ഞ വരകള്‍..
'' ഇതിനെ എന്ത് പേരില്‍ വിളിക്കണം..?''
മാനേജര്‍ കാട്ടില്‍ നിന്നും നാട്ടിലേക്ക് വലിച്ചിട്ടു.
'' ഉറക്കം തൂങ്ങിയതാണെന്ന് തോന്നുന്നു ..സര്‍...ഇനി.. ''
''മറ്റുള്ളവരുടെ പുണ്യം കൊണ്ട് അകത്തൊന്നും പൊട്ടി തെറിച്ചില്ല..ഭാഗ്യം..''
കിളവനെ തീര്‍ത്താലോ..സരസ്വതി വിളങ്ങിയത്‌ മധുര ഭാഷിണിയായി..
''ഞാന്‍ പറയാന്‍ മറന്നു ..അന്ന് ഭാര്യ പ്രസവിച്ചു. മുഴുവന്‍ ദിവസവും ഫോണില്‍ ആയിരുന്നു..
ഞാന്‍ കുറെ പാല്‍ ബര്‍ഫി വാങ്ങി കാണാന്‍ വരാനിരിക്കുകയായിരുന്നു.''
കിളവന്‍ വെള്ളമൊഴിച്ചത് പോലെ തണുത്തു. പുരികമപ്പോള്‍ വേറൊരു കോണില്‍ വളഞ്ഞു.
'' അതിനൊന്നും മുടക്കമില്ലല്ലോ....''
''ഹഹ..സാര്‍ മോനെന്നാണ് യു.എസിന് പോകുന്നത് ?'' കൃത്രിമ ചുവ വരാതിരിക്കാന്‍ ഗൌരവത്തിലാണ് ചോദിച്ചത്..ഫ്ലൈറ്റിന്റെ പൈലറ്റിനു വേണ്ട ക്ഷമ മുഖത്ത് കട്ട പിടിപ്പിച്ചു.
'' വരുമ്പോ..മുന്നേ വിളിച്ചു പറയണം..പൊക്കോ..''
വിളിച്ചു പറയാം..ഇന്ന് തന്നെ കാത്തിരുന്നോ മൊട്ടത്തലയാ..ചാടി വെളിയില്‍ ഇറങ്ങുമ്പോള്‍ സോളങ്കി പരിചയം കാണിച്ചു. നോക്കാന്‍ നിന്നില്ല.
കാറ്റ് പിടിച്ചപോലെ പാഞ്ഞു നടന്നു. കിലോമീറ്ററുകള്‍ നടന്നു തള്ളാന്‍ ഉള്ള ആളുടെ ഭാവം ..ഭാവം മാത്രം.
ബന്വാടിയ എങ്ങനെ അറിഞ്ഞു. ? വലിയ റിബല്‍ ആണന്നാണ് കേള്‍വി. പ്രതിപക്ഷം അറിയാത്ത അന്തപുര രഹസ്യം എന്താണ്?
'' ചെറിയ വിരട്ടല്‍..അതെ ഉണ്ടായുള്ളൂ..''
''കേറുന്നതിനു മുന്‍പ് എന്നെ അറിയിക്കാംആയിരുന്നില്ലേ..''
''വലിയ സംഭവം ഒന്നും ഉണ്ടായില്ല. ഒതുക്കി..''
ബന്വാടിയക്ക്‌ അത്ഭുതമായി.
''എങ്ങനെ?''
''മധുരം'' അയാള്‍ക്ക്‌ ചിരി പൊട്ടി.
''കിളവന്റെ പ്രമേഹം നിന്നെ രക്ഷപ്പെടുത്തി..ഹഹഹ.''..ചിരിക്കാത്ത ഭീമന്‍ കുലുങ്ങി ചിരിച്ചു.
''ആ നായയുടെ പിറകെ പോയ ദിവസം ..താന്‍ ഇത്രേം പ്രോബ്ലം ഒക്കെ ഉണ്ടാക്കി ..കൊള്ളാം..''
''സമയം ..മോശം..'' അയാള്‍ പിറുപിറുത്തു കൊണ്ട് നിന്ന്.
''അല്ല ..ടോട്ടലി മിസ്ഫിറ്റ്..ഈ ലോകത്തില്‍ ജീവിക്കാന്‍ കൊള്ളാത്തവന്‍..
നമ്മളെ ഒരു നുകത്തില്‍ കെട്ടാം..''
മൌനമായ മറുപടിയുമായി തിരിച്ചു നടക്കുമ്പോള്‍ ബന്വാടിയയുടെ ചീത്ത പേരുകള്‍  അക്കമിട്ടു നോക്കുകയായിരുന്നു മനസ്സില്‍.
ഭര്‍ത്താവിന്റെ മുന്നില്‍ അന്യന്റെ കാറില്‍ തോന്നുമ്പോള്‍ വന്നിറങ്ങുന്ന ഭാര്യ.
ജോലി സംബന്ധമായി മാസങ്ങളോളം നാട് വിടുന്ന ഭ്രാന്തന്‍ ഡോക്ടര്‍..
കുട്ടികളെ തരി പോലും ഉപദേശിക്കാന്‍ മിനാക്കെടാത്ത തന്ത.
സ്ഥാനം നോക്കാതെ ആരോട് വേണമെങ്കിലും തനിക്കു ശരിയെന്നു തോന്നുന്നത് വാദിക്കുന്ന വായാടി..
ആരാണ് അയാളിലെ അയാള്‍?
വാതില്‍ക്കല്‍ സുഖിമാനായി കിടക്കുന്ന നായയെ എറിഞ്ഞു ഓടിച്ചു.
ഞാന്‍ ഡോക്ടര്‍ അല്ല..നീ രോഗിയും..
കളിയാണെന്ന് കരുതി കുറച്ചു ഓടി നായ തിരിഞ്ഞു നിന്നു..ഒരു സ്നേഹ കുര കുരച്ചു.
പോടാ..അയാള്‍ അകത്തേക്ക് കടന്നു.
ഫോണെടുത്തു..
'' ഡീ നീ ജൂണ്‍  പതിനേഴിന് വീണ്ടും പ്രസവിച്ചു''
'' ഇത് എപ്പോള്‍ തുടങ്ങി..?'' ഭാര്യ പരിഭവവും സുഖവും കുഴച്ചു എന്തോ ജോലിയിലാണ്.
'' മുന്‍ പ്രസവത്തിലെ സന്തതി എവിടെ?"
''അപ്പന്റെ സ്കൂള്‍ അല്ലല്ലോ..അവനു പഠിക്കാന്‍ പോണ്ടേ..''
''നിനക്കിപ്പോഴും മാസമുറ ക്രിത്യമാണല്ലോ..അല്ലെ''  ഭാവനയെ പിടിച്ചു കെട്ടിയില്ല.
''എന്തിനുള്ള ഭാവമാണ്..?'' 
'' ഞാന്‍ ഒരു നെറി ഇല്ലാത്തവനാണ് എന്നുള്ള പേരുദോഷം തീര്‍ക്കാന്‍ ..''
''എനിക്കൊന്നും മനസ്സിലാകുന്നില്ല മനുഷ്യാ..'' ഭാര്യ കണ്ണ് തളളി.
''അടുത്ത ജൂണ്‍  പതിനേഴിന് വാക്ക് പാലിക്കാന്‍ ഞാന്‍ ഉടനെ എത്തും''
ഭാര്യ നാണം കൊണ്ടോ ദേഷ്യം കൊണ്ടോ ഫോണ്‍ വെച്ചു. അയാള്‍ പൊട്ടി ചിരിച്ചു . 
വെളിച്ചത്തില്‍ കുളിച്ച കിടക്കയില്‍ ഉറക്കം വരാതെ തന്നെ കണ്ണടച്ച് മറ്റേതോ ലോകത്തില്‍ ലയിച്ചു....ജനാലകള്‍ പുറത്തെ വെയിലില്‍ ലോഹം പോലെ തിളങ്ങി.
നിമിഷങ്ങള്‍ക്കുള്ളില്‍..ചൂളമരങ്ങളില്‍ ഒരു കാറ്റ് പിടിച്ചു.. തണല്‍ തേടി വന്ന നായ്ക്കള്‍ കണ്ണുകള്‍ ചുരുക്കി ..ഓരോ തടങ്ങളില്‍ ഇടം പിടിച്ചു. അരൂപികള്‍ നൃത്തം വെയ്ക്കുന്ന മറ്റൊരു ഉറക്കത്തിലേക്കു അയാള്‍ മനസ്സില്ലാ മനസ്സോടെ തെന്നി വീണു...